ഗാന്ധി വധക്കേസിൽ പ്രതിയായിരുന്ന സരർക്കറുടെ പേര് ബംഗളുരു നഗരത്തിലെ ഫ്ലൈ ഓവറിന് നൽകാൻ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ യെലഹങ്കയിലെ മേജര് സന്ദീപ് ഉണ്ണികൃഷ്ണന്‍ റോഡില്‍നിന്നും 400 മീറ്റര്‍ നീളമുള്ള ഫ്‌ളൈ ഓവറിനാണ് സവര്‍ക്കറുടെ പേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ മേല്‍പ്പാലത്തിന് സവര്‍ക്കറുടെ പേരിടാനുള്ള കര്‍ണാടക സര്‍ക്കാര്‍ തീരുമാനം വിവാദത്തിലായിരിക്കുകയാണ്. തീരുമാനത്തിനെതിരെ കര്‍ണാടക കോണ്‍ഗ്രസും, ജെഡിഎസും രംഗത്തുവന്നു. 34 കോടി മുടക്കി 400 മീറ്റര്‍ നീളത്തിലുള്ള മേല്‍പ്പാലത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയെയാണ് സവര്‍ക്കറുടെ ജന്മദിനത്തിൽ മേല്‍പ്പാലം ഉദ്ഘാടനം ചെയ്യാനിരുന്നത്. കോവിഡിനെ തുടര്‍ന്നുള്ള സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങളുള്ളതിനാല്‍ ഇന്നത്തെ ഉദ്ഘാടനം ചടങ്ങ് മാറ്റിവെച്ചിരിക്കുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്. അതെ സമയം പേരിനെ തുടര്‍ന്നുള്ള വിവാദമാണ് ചടങ്ങ് മാറ്റിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സവര്‍ക്കറുടെ പേരിടാനുള്ള തീരുമാനം സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്ന നടപടിയാണെന്ന് കോൺഗ്രസും ജെഡിഎസും ആരോപിച്ചു. തീരുമാനം സംസ്ഥാനത്തിന്‍റെ പുരോഗതിക്കായി പോരാടുന്നവരെ അപമാനിക്കലാണെന്നും ഇതിന് സർക്കാർ അംഗീകാരം നൽകുന്നത് ശരിയല്ലെന്നും ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി അഭിപ്രായപ്പെട്ടു.
