കൊവിഡ് 19 വലിയ ഭീതിയാണ് സമൂഹത്തിൽ ഉർത്തുന്നത്. അതിനാൽതന്നെ വൈറസ് ബാധിച്ച് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുക വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പലരുടേയും മൃതദേഹങ്ങൾ അടുത്ത ബന്ധുക്കള്‍ പോലും ഏറ്റുടുക്കാതായ അവസ്ഥയാണ് മഹാരാഷ്ട്രയിലുള്ളത്.
ബന്ധുക്കൾ ഉപേക്ഷിച്ചവരുടെ അന്ത്യകര്‍മങ്ങളുടെ ചുമതല ഏറ്റെടുത്തിരിക്കുകയാണ് പോപുലര്‍ ഫ്രണ്ടും മുല്‍നിവാസി മുസ്ലിം മഞ്ചും. മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാവാതെ പൂനെ കോര്‍പറേഷന്‍ അധികൃതര്‍ ദുരിതത്തിലായതോടെയാണ് അന്ത്യകര്‍മങ്ങള്‍ നടത്താന്‍ സന്നദ്ധരായി ഇരു സംഘടനാ നേതാക്കളും എത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏപ്രില്‍ 24ന് 68 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ മരണ നിരക്കായിരുന്നു ഇത്. ഇതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ആളില്ലാതെ പുനെ കോര്‍പറേഷന്‍ അധികൃതര്‍ ദുരിതത്തിലായി. വൈറസ് ഭീതി മുലം മരണപ്പെട്ടവരുടെ ബന്ധുക്കളും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. ചിലരുടെ ബന്ധുക്കള്‍ ക്വാറന്റൈനില്‍ ആയതും പ്രശ്‌നമായി. ഇതോടെയാണ് പോപുലര്‍ ഫ്രണ്ട്, മുസ് ലിം മഞ്ച് പ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സന്നദ്ധരായി രംഗത്തെത്തിയത്.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പൂനെ സിറ്റി യൂണിറ്റിലേയും മുല്‍നിവാസി മുസ് ലിം മഞ്ച് പ്രവര്‍ത്തകരുമാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. ഇതര മത വിശ്വാസികളുടെ മൃതദേഹങ്ങള്‍ അവരുടെ ആചാരങ്ങള്‍ അനുസരിച്ചാണ് സംസ്‌കരിച്ചത്. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഇത്രയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
