സ്വര്‍ണക്കടത്ത് കേസിലെ മൂന്നു പ്രതികളുമായും അടുപ്പമുണ്ടെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കസ്റ്റംസിന്‍റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഔദ്യോഗിക പരിചയമാണ് സൗഹൃദമായത്. സരിത്തിനേയും സന്ദീപിനേയും പരിചയപ്പെടുത്തിയത് സ്വപ്നയാണെന്നും ശിവശങ്കര്‍ പറഞ്ഞതായാണ് സൂചന.
കേസില്‍ എം.ശിവശങ്കറിനെ കസ്റ്റംസ് പത്തുമണിക്കൂറോളം ചോദ്യംചെയ്ത് വിട്ടയച്ചു. വൈകിട്ട് നാലരയോടെ തുടങ്ങിയ ചോദ്യംചെയ്യല്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് അവസാനിച്ചത്. ശിവശങ്കറിനെ കൊച്ചിയില്‍ എത്തിച്ച് ചോദ്യംചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
അതീവ നാടകീയരംഗങ്ങൾക്കാണ് കഴിഞ്ഞ രാത്രി തലസ്ഥാനം സാക്ഷ്യംവഹിച്ചത്. വൈകിട്ട് നാലരയോടെ ശിവശങ്കറിൻെ പൂജപ്പുരയിലെ വീട്ടിൽ കസ്റ്റംസ് എത്തുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകി കസ്റ്റംസ് ഉദ്യോഗസ്ഥർ മടങ്ങുന്നു. അഞ്ചരയോടെ കസ്റ്റംസ് ഓഫീസിൽ സ്വന്തം കാറിലെത്തിയ ശിവശങ്കർ രാത്രി വൈകിയും പുറത്തുവരാത്തത് ജനങ്ങളെ ആകാംക്ഷയിലാക്കി. പുലർച്ചെ വരെ ചോദ്യം ചെയ്യൽ നീണ്ടത് അറസ്റ്റിലേക്ക് എന്നു പോലുമുള്ള സംശയമുളവാക്കി.
പത്തു മണിക്കൂറിലേറെ നീണ്ട ചോദ്യം ചോദ്യംചെയ്യലിൽ സ്വർണക്കടത്ത് സംഘവുമായുള്ള ഉള്ള ബന്ധവും അവരുമായിട്ടുള്ള ഉള്ള ഇടപാടുകളുമാണ് കസ്റ്റംസ് ചോദിച്ചത്. തിരുവനന്തപുരത്തെ രണ്ടു ഉദ്യോഗസ്ഥരാണ് മണിക്കൂറുകളോളം ശിവശങ്കറിനെ ചോദ്യം ചെയ്തത്. കൊച്ചിയിലുള്ള ഉള്ള കസ്റ്റംസ് കമ്മീഷണർ വീഡിയോ കോൺഫറൻസ് വഴിയും ശിവശങ്കറെ ചോദ്യം ചെയ്തു. സ്വപ്നയുമായി ഔദ്യോഗിക ബന്ധവും സൗഹൃദം ഉണ്ടെന്ന് ശിവശങ്കർ വിശദീകരിച്ചു.
