കോൺഗ്രസിനെ അടിമുടി ഉടച്ചുവാർത്ത് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനായി ഒരുക്കാനാണ് രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ ശ്രമമെന്ന് വെളിപ്പെടുത്തി പുസ്തകം. ഇതിനായി ആദ്യം കൈക്കൊണ്ട നടപടിയാണ് പ്രസിഡൻ്റ് സ്ഥാനം രാഹുൽ കയ്യൊഴിഞ്ഞതെന്നും പുസ്തകം പറയുന്നു.
പ്രദീപ് ചിബറും ഹർഷ് ഷായും ചേർന്നെഴുതിയ ഇൻഡ്യ ടുമോറോ: കോൺവർസേഷൻ വിത്ത് ദ് നെക്സ്റ്റ് ജനറേഷൻ ഓഫ് പൊളിറ്റിക്കൽ റീഡേഴ്സ് എന്ന പുസ്തകത്തിലാണ് പ്രിയങ്കയുടേയും രാഹുലിന്റേയും പരാമർശങ്ങളുള്ളത്. പുസ്തകം കഴിഞ്ഞയാഴ്ച പുറത്തിറങ്ങി.
പാർട്ടിക്കുവേണ്ടി പോരാടുന്നതിനോ അതിനെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നതിനോ പ്രസിഡൻ്റ് സ്ഥാനത്ത് തുടരേണ്ടതില്ലെന്ന് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ സഹോദരി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ തീരുമാനത്തെ പിന്തുണച്ചു. പറഞ്ഞു. പുസ്തകത്തിന് നൽകിയ അഭിമുഖത്തിലാണ്, പാർട്ടി മേധാവിയായി ഗാന്ധികുടുംബത്തിന് പുറത്തുനിന്ന് ഒരാൾ വരട്ടെ എന്ന് പ്രിയങ്ക വ്യക്തമാക്കിയത്.
“പാർട്ടിയെ നയിക്കാൻ കഴിവുള്ള ധാരാളം ആളുകൾ ഉണ്ട്. മറ്റൊരു പാർട്ടി പ്രസിഡന്റുണ്ടെങ്കിൽ അദ്ദേഹം എന്റെ ബോസ് ആയിരിക്കും. അദ്ദേഹം എന്നെ ഉത്തർപ്രദേശിൽ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഞാൻ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ പോകണമെന്ന് പറഞ്ഞാൽ ഞാൻ സന്തോഷത്തോടെ അതനുസരിക്കും,” പ്രിയങ്ക പറഞ്ഞു.
പാർട്ടി മുന്നോട്ട് പോകുന്നതിൽ കുടുംബത്തിന്റെ പങ്ക് എങ്ങനെ വിഭാവനം ചെയ്യുന്നുവെന്നും കോൺഗ്രസ് കുടുംബത്തിൽ നിന്നു തന്നെ ഒരാൾ പാർട്ടി നേതൃത്വത്തിൽ വരണമെന്ന ആവശ്യത്തെ അനുകൂലിച്ചും എതിർത്തുമുള്ള ചർച്ചകളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന് യുവരക്തമാണ് പാർട്ടിക്ക് ആവശ്യമെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
“നൽകിയ രാജിക്കത്തിൽ എന്റെ സഹോദരൻ പറഞ്ഞതുപോലെ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കണമെന്നാണ് കരുതുന്നത്. കത്തിൽ മാത്രമല്ല, മറ്റിടങ്ങളിലും അദ്ദേഹം ഇക്കാര്യം പറഞഅഞിട്ടുണ്ട്. പാർട്ടിക്ക് അതിന്റേതായ പാത കണ്ടെത്തണമെന്ന് ഞാൻ കരുതുന്നു.”
കഴിഞ്ഞ വർഷം പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ആഭ്യന്തര യോഗങ്ങളിൽ രാഹുൽ പങ്കെടുത്തിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാൾ കോൺഗ്രസ് പ്രസിഡന്റാകണമെന്ന് രാഹുൽ അഭിപ്രായപ്പെട്ടിരുന്നു.
