മുസ്‌ലിങ്ങൾക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന പരിപാടി സംപ്രേക്ഷണം ചെയ്തെന്ന പരാതിയിൽ ദേശീയ ചാനലായ സീ ന്യൂസ് ചീഫ് എഡിറ്റർ സുധീര്‍ ചൗധരിക്കെതിരേ കേരളത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കോഴിക്കോട് കസബ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് സുധീര്‍ ചൗധരി സീടിവി ന്യൂസില്‍ അവതരിപ്പിച്ച ഡിഎന്‍എ എന്ന പരിപാടി ഒരു മതവിഭാഗത്തെ പരസ്യമായി അവഹേളിക്കുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതും കലാപാഹ്വാനം ചെയ്യുന്നതുമെന്നാണ് മാര്‍ച്ച് 17ന് നല്‍കിയ പരാതിയില്‍ പറയുന്നു.
വിവിധ തരം ജിഹാദുകള്‍ എന്ന തലക്കെട്ടില്‍ മാര്‍ച്ച് 11നാണ് സുധീര്‍ ചൗധരി ചാനലില്‍ ഡിഎന്‍എ എന്ന പേരില്‍ പരിപാടി അവതരിപ്പിച്ചത്. ജിഹാദ് ഭാരതത്തെ വിഘടിപ്പിക്കുന്നവരുടെ കൈയിലെ ആയുധമാണെന്നു പറഞ്ഞ് ‘കഠിനമായ ജിഹാദെ’ന്നും ‘സൗമ്യമായ ജിഹാദെ’ന്നും വേര്‍തിരിച്ച് വിശേഷിപ്പിക്കുകയും ചെയ്തു.
ഇന്ത്യയിലെ മുസ് ലിംകള്‍ വ്യത്യസ്ത തരം ജിഹാദുകളിലൂടെ മതപരമായ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു സുധീര്‍ ചൗധരിയുടെ പരിപാടിയുടെ ഉള്ളടക്കം. ജിഹാദ് ഭാരതത്തെ വിഘടിപ്പിക്കുന്നവരുടെ കൈയിലെ ആയുധം എന്ന മുഖവുരയോടെ സ്‌ക്രീനില്‍ ഒരു ഡയഗ്രം വരച്ചായിരുന്നു വിവരണം. സാമ്പത്തിക ധ്രുവീകരണം, പെയ്ഡ് വാര്‍ത്തകളിലൂടെ മാധ്യമ ഇടപെടല്‍, പ്രണയം നടിച്ച് മതം മാറ്റല്‍, സിനിമയും കലയും ഉപയോഗിച്ച്, ഇടത്-കമ്മ്യൂണിസ്റ്റ് നേതാക്കളെ സ്വാധീനിക്കല്‍,
വിവാഹത്തിന്റെയും സന്താനോല്‍പാദ നത്തിന്റെയും രൂപത്തില്‍, ഭൂമി കൈവശപ്പെടുത്തി പള്ളികള്‍ നിര്‍മിക്കുന്നതിലൂടെ, മദ്‌റസകള്‍ വര്‍ധിപ്പിച്ചും അറബി പഠിപ്പിച്ചും, ഇരകളെന്ന് പ്രചരിപ്പിക്കുന്നതിലൂടെ സംവരണം തട്ടിയെടുത്ത് തുടങ്ങി വ്യത്യസ്ത മാര്‍ഗങ്ങള്‍ മുസ് ലിംകള്‍ ഉപയോഗപ്പെടുത്തുന്നുവെന്നായിരുന്നു സുധീര്‍ ചൗധരിയുടെ ആരോപണം.
