ഇന്ത്യയിൽ കൊറോണ വൈറസിൻ്റെ മറവിൽ മുസ്ലീങ്ങൾക്കെതിരെ വ്യാപകമായ വർഗീയ പ്രചരണമാണ് സംഘപരിവാർ കേന്ദ്രങ്ങളും അനുയായികളും അഴിച്ചുവിടുന്നത്. ഡൽഹിയിലെ മതസമ്മേളനത്തിൻ്റെ പേരിൽ മുസ്ലീങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലും വലിയ പ്രചരണം നടന്നിരുന്നു.
കൊവിഡ് മഹാമാരിയെ മതപരമായി വർഗ്ഗീയ വത്ക്കരിക്കാൻ സോഷ്യൽ മീഡിയയിൽ നടക്കുന്ന ശ്രമങ്ങൾക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. സോഷ്യൽ മീഡിയ സ്ഥാപനങ്ങളായ ഫേസ്ബുക്കും ട്വിറ്ററും ഇത്തരം പരാമർശങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ നിർബന്ധിതരായിരിക്കുകയാണ്.
പ്രസിദ്ധ നടി കങ്കണ റണൌട്ടിൻ്റെ സഹോദരി രംഗോലി ചന്ദേലിൻ്റെ അക്കൌണ്ട് ട്വിറ്റർ കഴിഞ്ഞദിവസം സസ്പെൻ്റ് ചെയ്തിരിക്കുകയാണ്. വർഗ്ഗീയ പരാമർശമുള്ള പോസ്റ്റ് ഇട്ടതിനാലാണ് നടപടി. ട്വിറ്ററിൻ്റെ നടപടിയെ സ്വാഗതം ചെയ്ത് സിനിമ മേഖലയിലെ അനവധി ആൾക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്.
നരേന്ദ്രമോദിയുടെ ആരാധികയാണ് രംഗോലി ചന്ദേൽ. കോറോണയെ തുടർന്ന് രാജ്യം നേരിടാവുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മോദി സർക്കാരിന് ഒരു വർഷം കൊണ്ട് കഴിയുമെന്നും എന്നാൽ ലക്ഷം കോടി ചെലവ് വരുന്ന 2024ലെ ഇലക്ഷൻ നമ്മൾ വേണ്ടെന്ന് വച്ച് മോദിയെ വീണ്ടും അധികാരത്തിലേറ്റണമെന്നും രംഗോലി മുമ്പ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.
