ചികിത്സക്കായി മുസ്ലീങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് പ്രാദേശിക ദിനപത്രത്തിൽ ആശുപത്രിയുടെ പരസ്യം. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. അറിയ്പപെടുന്ന ക്യാൻസർ ചികിത്സാ കേന്ദ്രമായ വാലെൻ്റിസ് ആശുപത്രിയാണ് കൊവിഡ് 19 വ്യാപനം മുൻനിർത്തി വംശീയമായ പരസ്യം നൽകിയത്.
മുസ്ലീങ്ങളെ ഒഴിവാക്കുന്നതായി നൽകിയ പരസ്യത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഭരണഘടനയുടെ തന്നെ ലംഘനമാണ് പരസ്യത്തിലുള്ളതെന്ന് വിമർശകർ പറയുന്നു. ആശുപത്രിക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
കൊവിഡിൻ്റെ പശ്ചാത്തലത്തിൽ മുസ്ലീങ്ങൾക്കെതിരെ വലിയ രീതിയിൽ വിദ്വേഷ പ്രചാരണം സംഘപരിവാർ അനുകൂല ഗ്രൂപ്പുകളിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഡൽഹിയിലെ മതസമ്മേളവുമായി ബന്ധപ്പെട്ട് മുസ്ലീം വിഭാഗത്തിലുള്ളവരെ ആൾക്കൂട്ടം ശാരീരികമായി കയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി.
മുസ്ലീങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രചരണത്തിന് ബിജെപിക്കാരായ ഭരണാധികാരികളും ചുക്കാൻ പിടിക്കുന്നതാണ് ഇത്തരം ഒരു പരസ്യം നൽകുന്നതിൽ വരെ എത്തിനിൽക്കുന്നത് എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ആശുപത്രിക്കെതിരെ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
