ഇന്ത്യയില്‍ മുസ്‍ലിംങ്ങള്‍ക്കെതിരെ നടക്കുന്ന അനിഷ്ട സംഭവങ്ങളും മുസ്‍ലിം വിരുദ്ധ അഭിപ്രായങ്ങളും വിദേശത്ത് പ്രതികൂല പ്രതികരണങ്ങളുണ്ടാക്കുന്നുവെന്ന മുന്നറിയിപ്പുമായ് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ.
ഇന്ത്യയില്‍ മുസ്ലീം വിരുദ്ധത വര്‍ധിക്കുന്നത് വിദേശ രാജ്യങ്ങളില്‍ മോശം പ്രതിച്ഛായക്ക് കാരണമാകുമെന്ന് ശശി തരൂര്‍ പറഞ്ഞു. അറബ് രാജ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യക്കെതിരെ ശബ്ദം ഉയർത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തരൂരിന്റെ മുന്നറിയിപ്പ്.
നമ്മുടെ നാട്ടിലെ സാഹചര്യങ്ങള്‍ മാറ്റുന്നതാണ്, മാപ്പുപറഞ്ഞ് രക്ഷപ്പെടുന്നതിനേക്കാള്‍ നല്ലതെന്ന് തരൂര്‍ പറഞ്ഞു. സര്‍ക്കാര്‍ എന്ത് പറയുന്നു എന്നതല്ല പ്രശ്‌നം, അത് എങ്ങനെയാണ് സ്വീകരിക്കപ്പെടുന്നത് എന്നതാണ്. മറ്റുള്ളവര്‍ക്ക് മൗനാനുവാദം ഇക്കാര്യത്തില്‍ നല്‍കുന്നതിലൂടെ ഇന്ത്യയെ കുറിച്ചുള്ള മൊത്തം കാഴ്ച്ചപ്പാടാണ് മാറുന്നതെന്നും തരൂര്‍ പറഞ്ഞു.
ഒരു മന്ത്രിയില്‍ നിന്ന് വന്ന ഒരു മുസ്ലീം വിരുദ്ധ പരാമര്‍ശം നമ്മള്‍ മറന്നിട്ടില്ല. മോദി സര്‍ക്കാര്‍ അവരെ പിന്തുണയ്ക്കുന്നവരുടെ മുസ്ലീം വിരുദ്ധത തടയുന്നതില്‍ നാണംകെടുത്തുന്ന രീതിയില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഒരു മന്ത്രി മുസ്ലീം വ്യാപാരികളില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങരുതെന്ന് പരസ്യമായി പറഞ്ഞിരിക്കുകയാണ്. ഇതൊക്കെ ഏതൊക്കെ തരത്തിലാണ് നമ്മളെ ബാധിക്കാന്‍ പോകുന്നതെന്ന് അറിയില്ലെന്നും തരൂര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആറ് വര്‍ഷമായി തന്റെ പാര്‍ട്ടിയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ പ്രതികരിക്കുന്നതില്‍ വളരെ പിന്നിലാണ്. ഇതുവരെ അപലപിക്കല്‍ ഉണ്ടായിട്ടില്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഇസ്ലാമോഫോബിയ ഉണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നിട്ടും മോദി അതൊന്നും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഇവരുടെ മനോഭാവം മുസ്ലീങ്ങള്‍ ഇന്ത്യക്ക് പുറത്തുനിന്നുള്ളവരാണ് എന്നതാണ്.
ഇന്ത്യന്‍ ജനത ഇക്കാര്യത്തെ അംഗീകരിക്കുന്നുവെന്നാണ് ഇവരുടെ വാദം. അവരെ നിരന്തരം അപമാനിച്ച് കൊണ്ടിരിക്കുകയാണ്. വാര്‍ത്താവിനിമയ സംവിധാനം നൂതനമായ ലോകത്ത് ഇതൊന്നും സ്വീകാര്യമല്ല. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രസ്താവനകള്‍ നെഗറ്റീവായ രീതിയിലാണ് ഇന്ത്യയെ ബാധിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.
നേരത്തെ യുഎഇ രാജകുമാരിയും കുവൈത്ത് സര്‍ക്കാരും രൂക്ഷമായി ഇന്ത്യയെ വിമര്‍ശിച്ചിരുന്നു. വിവിധ മുസ്ലീം സംഘടനകളും മറ്റ് അറബ് രാഷ്ട്രങ്ങളും ഇന്ത്യക്കെതിരെ ഇസ്ലാമോഫോബിയയും ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യ സമവായ ശ്രമങ്ങളും നടത്തിയിരുന്നു. അറബ് രാഷ്ട്രങ്ങളിൽ നിന്നുള്ള ഈ വിമര്‍ശനം അദ്ഭുതപ്പെടുത്തുന്നതല്ലെന്ന് തരൂര്‍ പറഞ്ഞു.
പ്രശ്‌നത്തില്‍ സമവായ ശ്രമത്തിനായുള്ള മോദിയുടെയും വിദേശകാര്യ മന്ത്രിയുടെയും ശ്രമങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നുണ്ട്. നമ്മുടെ രാജ്യത്തെ സാഹചര്യങ്ങളാണ് മാറ്റേണ്ടതെന്നും തരൂര്‍ പറഞ്ഞു. അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കണമെന്നും, എല്ലാ രാജ്യത്തിനും പൗരന്‍മാരോട് ബാധ്യതയുണ്ടെന്നും തരൂര്‍ പറഞ്ഞു.
