മാസ്ക് ധരിക്കുന്നവരാണ് യഥാര്‍ത്ഥ രാജ്യസ്നേഹികളെന്ന പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. മാസ്ക് ധരിക്കണമെന്ന് ജനങ്ങളോട് നിർബന്ധിക്കാനാവില്ലെന്ന് മുമ്പ് പറഞ്ഞ ട്രംപ് അതിന് പുതിയ മാർഗ്ഗം കണ്ടെത്തിയിരിക്കുകയാണ്.
സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മാസ് ധരിക്കുന്നവരാണ് യഥാര്‍ത്ഥ രാജ്യസ്നേഹികളെന്നാണ് ട്രംപ് ട്വിറ്ററിൽ കുറിച്ചത്. ഇതിനോടൊപ്പം അദ്ദേഹം മാസ്ക് ധരിച്ച് നിൽക്കുന്ന ചിത്രവും കൊടിത്തിട്ടുണ്ട്.
മാസ്‌ക് ധരിക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് ജനങ്ങളാണ്. ഒരിക്കലും അവരെ ഞാനതിന് നിര്‍ബന്ധിക്കുകയില്ലെന്ന് മുന്‍പ് നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് മാസ്ക് അണിഞ്ഞ് ദേശഭക്തനാണെന്ന അവകാശവാദത്തോടെ ട്രംപ് എത്തുന്നത്.
ചൈനയുടെ വൈറസിനെതിരായ പ്രവര്‍ത്തനത്തില്‍ നമ്മള്‍ ഒറ്റക്കെട്ടാണ്. നിരവധി ആളുകള്‍ പറയുന്നുണ്ട് ദേശസ്നേഹമുള്ളവര്‍ മാസ്ക് ധരിക്കുമെന്ന്. സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കാത്ത സമയത്ത് മാസ്ക് ധരിക്കുന്നത് രാജ്യസ്നേഹമാണ്. എന്നേക്കാള്‍ അധികം ദേശത്തെ സ്നേഹിക്കുന്ന ആരുമില്ലെന്ന കുറിപ്പോടെയാണ് ട്രംപ് മാസ് ധരിച്ച ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിട്ടുള്ളത്.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് മാസ് ധരിച്ച് പൊതുവേദികളില്‍ വരാന്‍ ട്രംപ് വിമുഖത കാണിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ മരണസംഖ്യ വലിയ രീതിയില്‍ കൂടിയതോടെയാണ് മാസ്ക് ധരിക്കുന്നത് സംബന്ധിച്ച നിലപാടില്‍ ട്രംപ് അയവ് വരുത്തിയത്.
