മഹാരാഷ്ട്രയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ ബിജെപിയിൽ ആഭ്യന്തര കലഹം പാരമ്യത്തിലെത്തി. നേരത്തെ ഉടക്കി നിന്നിരുന്ന ദേവേന്ദ്ര ഫട്‌നാവിസും പങ്കജ മുണ്ടെയും വീണ്ടും കൊമ്പ്കോർത്തു. ഫട്‌നാവിസിന്റെ മേൽനോട്ടത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായത്. തെരഞ്ഞെടുക്കപ്പെട്ട നാല് പേരും ഫട്‌നാവിസിന്റെ അടുത്തയാളുകളാണ്.
സ്ഥിരം ശത്രുക്കളായ ഏക്‌നാഥ് ഗഡ്‌സെയെയും പങ്കജയെയും വെട്ടിനിരത്താനാണ് ഇതിലൂടെ ഫട്‌നാവിസ് ലക്ഷ്യമിട്ടത്. ബിജെപിയിലെ പോര് കോണ്‍ഗ്രസ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ബിജെപിയിലെ വിമത വിഭാഗമായി പങ്കജ വിഭാഗം മാറിയിരിക്കുകയാണ്. കാത്തിരുന്ന് കാണാമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഫട്‌നാവിസ് മുണ്ടെയെ തോല്‍പ്പിക്കാന്‍ ശത്രുക്കളുമായി കൈകോര്‍ത്ത കാര്യം വരെ സംസ്ഥാന രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.
എന്നാല്‍ ശത്രുക്കളെയാണ് വെട്ടിനിരത്തിയിരിക്കുന്നത്. ഇവര്‍ക്ക് ഇനി ബിജെപിയില്‍ കാര്യമായ റോളുണ്ടാവില്ലെന്നാണ് ഫട്‌നാവിസ് സൂചിപ്പിക്കുന്നത്. ഏക്‌നാഥ് ഖഡ്‌സെ ഉറപ്പായും എംഎല്‍സി സീറ്റ് പ്രതീക്ഷിച്ചിരുന്നു. പങ്കജ മുണ്ടെ പ്രതിപക്ഷ നേതാവായി മാറാനായിരുന്നു ലക്ഷ്യമിട്ടത്. ദരേക്കറിനെ മറികടന്ന് ഇത് ലഭിക്കുമെന്നും അവര്‍ കരുതിയിരുന്നു. ഈ രണ്ട് മോഹത്തെയും ഫട്‌നാവിസ് കൃത്യമായി പൊളിച്ചു.
ബിജെപിയിലെ വിമത വിഭാഗമായി ഫട്‌നാവിസിന്റെ നിയന്ത്രണങ്ങളെ പൊളിക്കാനാണ് പങ്കജ മുണ്ടെയുടെ നീക്കം. ബീഡിനെ കൂടാതെ, നഗര്‍, ലാത്തൂര്‍, പര്‍ഭാനി, ബുല്‍ദാന, ഔറംഗബാദ് എന്നീ ജില്ലകളില്‍ വന്‍ സ്വാധീനമാണ് പങ്കജ മുണ്ടെയ്ക്കുള്ളത്. ഇവിടെ രാഷ്ട്രീയ പര്യടനം ഇവര്‍ നേരത്തെ തുടങ്ങിയിട്ടുണ്ട്. തൻ്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് പങ്കജ.
