കോവിഡ് വ്യാപനം തടയുന്നതിൽ പരാജയപ്പെട്ടതിനാൽ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട ബിജെപിക്ക് വായടച്ച് മറുപടി കൊടുത്ത് എൻസിപി. വ്യാപനം തടയുന്നതിൽ പരാജയപ്പെട്ട ഗുജറാത്തിലും ഉത്തര്‍പ്രദേശിലുമാണ് രാഷ്ട്രപതി ഭരണം നടപ്പിലാക്കേണ്ടതെന്ന് എന്‍.സി.പി.
‘സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് ബി.ജെ.പി ആവശ്യം, അങ്ങനെയാണെങ്കില്‍ ആദ്യം മാറ്റേണ്ടത് ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും സര്‍ക്കാരിനെയാണ്. പിന്നെ മധ്യപ്രദേശിലും ബീഹാറിലും. ഈ സംസ്ഥാനങ്ങളില്‍ പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നത് വളരെ ദയനീയമായാണ്. മഹാരാഷ്ട്രയില്‍ രാഷ്ട്രീയം കളിക്കുന്നതിന് പകരം ആ സംസ്ഥാനങ്ങളിലെ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ശ്രമിക്കൂ’- എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു.
‘ഈ മഹാമാരി കാലത്ത് സംയമനം പാലിക്കാനും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടപെടാതിരിക്കാനുമാണ് മറ്റ് പാര്‍ട്ടികള്‍ തീരുമാനിച്ചത്. പക്ഷെ ബി.ജെ.പിയുടെ വഴി അതല്ല. അവര്‍ മഹാരാഷ്ട്ര സര്‍ക്കാറിനെ കുറ്റപ്പെടുത്താനുള്ള യജ്ഞത്തിലാണ്’- അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് വ്യാപനം രാജ്യത്ത് തടയുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ കാര്യം പറഞ്ഞ് ഞങ്ങള്‍ പ്രധാനമന്ത്രിയോട് രാജി ആവശ്യപ്പെടട്ടെയെന്നും രാജ്യം കൊവിഡിനെതിരെ ഒറ്റക്കെട്ടാണെന്ന് തെളിയിക്കാന്‍ മോദി ദീപം തെളിയിക്കാനും കൈകൊട്ടാനുമാണ് ആവശ്യപ്പെട്ടത്. എന്നിട്ടും ബി.ജെ.പിയെന്താണ് സംസ്ഥാന സര്‍ക്കാരിനോട് സഹകരിക്കാത്തതെന്നും ജയന്ത് പാട്ടീല്‍ ചോദിച്ചു.
ഈ സമയത്ത് രാഷ്ട്രീയം പറയരുതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യത്തെ തള്ളിക്കളയുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് ശിവസേന രാജ്യസഭാംഗം പ്രിയങ്ക ചതുര്‍വേദിയും പറഞ്ഞു.
