പാലക്കാട് ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറം ജില്ലക്കും മുസ്ലിങ്ങൾക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ ബിജെപി എംപി മനേക ഗാന്ധിക്കെതിരെ കേസ്.
മലപ്പുറം പൊലീസാണ് കേസെടുത്തത്. ആറ് പരാതികളാണ് മേനകഗാന്ധിക്കെതിരെ പൊലീസില്‍ ലഭിച്ചത്. ഐപിസി 153 പ്രകാരമാണ് കേസ് എടുത്തത്. പാലക്കാട് നടന്ന സംഭവം മലപ്പുറത്തേതാക്കി, അതിനെ മുസ്ലിങ്ങളുമായി ബന്ധപ്പെടുത്തുന്ന നിലപാടാണ് മനേക ഗാന്ധി ട്വീറ്റിൽ സ്വീകരിച്ചത്.
മലപ്പുറത്തെ പഞ്ചായത്ത് ഭരണാധികാരികള്‍ ആനകളെ മാത്രമല്ല, പക്ഷികളെയും മറ്റു മൃഗങ്ങളെയും വിഷംവച്ചു ദിവസവും കൊല്ലുന്നു. എന്നും കൊലപാതകങ്ങള്‍ നടക്കുന്നു. ഏറ്റവുമധികം സ്ത്രീകളെ കൊല്ലുന്ന സ്ഥലമാണ്. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ കലാപം നടക്കുന്നു. വളരെ ഭയാനകമായ സ്ഥിതിയാണു മലപ്പുറത്ത്. കേരളത്തിലെ സര്‍ക്കാരിന് അവരെ പേടിയാണ്. ഏറ്റവും ദുര്‍ബലരായ ഉദ്യോഗസ്ഥരെയാണ് അവിടേക്ക് അയയ്ക്കുന്നത് എന്നിങ്ങനെയായിരുന്നു മനേക ഗാന്ധിയുടെ പരാമര്‍ശം.
കേരളത്തില്‍ ഓരോ വര്‍ഷവും അറുന്നൂറിനടുത്ത് ആനകളെ കൊല്ലുന്നു ഓരോ 3 ദിവസവും ഒരു ആന ചെരിയുന്നു. അവയെ മര്‍ദിച്ചു കൊല്ലുകയാണ്. ആനകളെ എഴുന്നെള്ളിക്കുന്നു. ആന വിരളുമ്പോള്‍ വെടിവച്ചു കൊല്ലുന്നു. ആനയുടെ പേരില്‍ ഇന്‍ഷുറന്‍സെടുക്കുന്നു. എന്നിട്ട് കാലില്‍ മുറിവുണ്ടാക്കി ഏതെങ്കിലും തരത്തില്‍ പഴുപ്പു വരുത്തി കൊല്ലുകയും ഇന്‍ഷുറന്‍സ് തുക വാങ്ങുകയുമാണ്. എന്നും പ്രചരണം നടന്നു.
എന്തിനെ കൊന്നാലും കേരള സര്‍ക്കാര്‍ മിണ്ടില്ല. ഒന്നിനും കൊള്ളാത്ത വനം മന്ത്രിയും വൈല്‍ഡ് ലൈഫ് സെക്രട്ടറിയും വൈല്‍ഡ് ലൈഫ് വാര്‍ഡനുമാണ് കേരളത്തിലുള്ളതെന്ന് ഇരുവരുടെയും പേരെടുത്തു പറഞ്ഞ് മനേകാ ഗാന്ധി ആരോപിച്ചിരുന്നു. മനേകയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു
