പാലക്കാട് ജില്ലയിൽ ഗർഭിണിയായ ആന കടിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണവുമായി ബി.ജെ.പി എം.പി മനേക ഗാന്ധി. മൃഗങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന മനേക ഗാന്ധി മലപ്പുറം ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കുപ്രസിദ്ധമാണെന്നാണ് ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്.
റോഡുകളിൽ വിഷമെറിഞ്ഞ് നാനൂറോളം പക്ഷികളെയും നായകളെയും മലപ്പുറത്ത് കൊന്നിട്ടുണ്ടെന്നും മനേക ആരോപിച്ചു. സമൂഹമാധ്യമമായ ട്വിറ്ററിലൂടെയും വാർത്താ ഏജൻസിയായ എ.എൻ.ഐയുമായി സംസാരിക്കുന്നതിനിടെയുമാണ് അവർ വിദ്വേഷ പ്രസ്താവന നടത്തിയത്.
‘മലപ്പുറം തീവ്രമായ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പ്രത്യേകിച്ച് മൃഗങ്ങളുമായി ബന്ധപ്പെട്ടവയ്ക്ക് പ്രസിദ്ധമാണ്. ഒരു വേട്ടക്കാരനെതിരെയും വന്യജീവികളെ കൊല്ലുന്നവനെതിരെയും ഇതുവരെയായി ഒരു നടപടിയും എടുത്തിട്ടില്ല. അതുകൊണ്ടാണ് അവർ ഇത് ചെയ്തുകൊണ്ടേയിരിക്കുന്നത്.’ എന്ന കുറിപ്പോടെയാണ് മനേക ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.
കേരളത്തിലെ ക്ഷേത്രങ്ങളിൽ 600ലേറെ ആനകൾ കൊല്ലപ്പെട്ടതായും ക്ഷേത്രത്തിലെ ആനകളെ പട്ടിണിക്കിട്ടും തല്ലിയും പീഡിപ്പിക്കാറുണ്ടെന്നും മനേക ഗാന്ധി ട്വീറ്റിൽ പറഞ്ഞു. വനംവകുപ്പിനോട് ഇവ്വിഷയകമായി ആഴ്ചയിൽ ഒരുതവണയെങ്കിലും സംസാരിക്കാറുണ്ടെന്നും അവർ കുറിപ്പിൽ പറയുന്നു.
