ഡൽഹിയിൽ മൂന്ന് ദിവസമായി തുടരുന്ന കലാപത്തിലെ മരണസംഖ്യ 27 ആയി. അക്രമികളുടെ പരുക്കേറ്റ് വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരാണ് മരിച്ചത്. സംഭവത്തില്‍ ഇതുവരേ പോലിസ് 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 106 പേരെ അറസ്റ്റ് ചെയ്തതായും പോലിസ് അറിയിച്ചു.
ഡൽഹിയിലെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. സാമൂഹ്യവിരുദ്ധരും പുറത്തുനിന്നെത്തിയവരുമാണ് ഡൽഹിയിലെ അക്രമങ്ങൾക്ക് പിന്നിലെന്നും കേജ്‌രിവാൾ പറഞ്ഞു. സംഘപരിവാർ ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ നടക്കില്ലെന്ന് വ്യക്തമാകുകയാണ്.
ഡൽഹിയിലെ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും പോരടിക്കാൻ താത്പര്യമില്ലെന്നും കേജ്രിവാൾ വ്യക്തമാക്കി. അക്രമങ്ങൾക്കിടെ മരിച്ച ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ സഹായവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും സർക്കാർ വാഗ്ദാനം ചെയ്തു.
അതേ സമയം, കൂടുതല്‍ അക്രമ സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയില്‍ പൊലീസ് വിന്യാസം കൂട്ടിയിട്ടുണ്ട്. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തു വിട്ടിരുന്നു. കലാപം നിയന്ത്രണ വിധേയമാക്കുന്നതിൻെറ ഭാഗമായി ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ഡോവൽ സംഘർഷ മേഖല സന്ദർശിച്ചു. പൊലീസും അവരുടെ ഉത്തരവാദിത്വം നിർവഹിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഡല്‍ഹിയിലെ അക്രമസംഭവങ്ങളില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചുപേര്‍ കല്ലേറിലും ഒരാള്‍ പൊള്ളലേറ്റുമാണ് കൊല്ലപ്പെട്ടതെന്നുമാണ് വിവരം. കൊല്ലപ്പെട്ടവരില്‍ ആറുപേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കി. കലാപത്തില്‍ 250 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഡല്‍ഹി കലാപത്തോടനുബന്ധിച്ചുള്ള ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഡല്‍ഹി പൊലീസിനോടാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
