റിപ്പബ്ലിക്ക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരായ കേസുകളിൽ മൂന്നാഴ്ച്ചത്തേക്ക് നടപടി പാടില്ലെന്ന് സുപ്രീം കോടതി. റിപ്ലബ്ബിക്ക് ടിവി ചർച്ചയിൽ മഹാരാഷ്ട്രയിലെ പാൽഘർ സംഭവത്തെക്കുറിച്ച് മതസ്പർദ ഉണ്ടാക്കുന്ന തരത്തിലുള്ള അർണബിന്റെ പരാമർശത്തിൽ നിരവധി കേസുകളാണ് രാജ്യത്തിൻ്റെ വിവധ ഭാഗത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിലെ കേസുകളിലെ തുടർനടപടികളും കോടതി നീട്ടിവെച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേസുകള്‍ ഒരിടത്തേക്ക് മാറ്റാന്‍ അപേക്ഷ നല്‍കാനും കോടതി അനുമതി നല്‍കി. കേന്ദ്ര സര്‍ക്കാറിനും കേസുകള്‍ നിലനില്‍ക്കുന്ന വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ക്കും കോടതി നോട്ടീസയച്ചു.
മഹാരാഷ്ട്രയിലെ പല്‍ഗറില്‍ ഹിന്ദു സന്യാസി ആള്‍ക്കൂട്ടക്കൊലക്കിരയായ സംഭവം ഏപ്രില്‍ 21ന് നടത്തിയ റിപബ്ലിക് ടി.വി ചര്‍ച്ചയിലൂടെ ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് വിവിധ സംസ്ഥാനങ്ങളിലായി എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഈ കേസുകള്‍ റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ടുള്ള ഹരജിയിലാണ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി നടപടി. തുടര്‍നടപടികളെടുക്കുന്നത് സുപ്രീംകോടതി തടഞ്ഞു.
മൂന്നാഴ്ച കാലത്തേക്കാണ് സുപ്രീംകോടതി ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ച് അന്വേഷണമടക്കമുള്ള തുടര്‍നടപടികള്‍ തടഞ്ഞത്. അതേസമയം നാഗ്പൂരിലെ കേസിന് ഉത്തരവ് ബാധകമല്ല. കേസ് മുംബൈയിലേക്ക് മാറ്റാന്‍ കോടതി അനുമതി നല്‍കി. മൂന്നാഴ്ചക്കിടെ ഗോസ്വാമിക്ക് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കാം. കേസുകള്‍ റദ്ദാക്കാനാവില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. കേസുകള്‍ ഒരിടത്തേക്ക് മാറ്റാനുള്ള കാര്യത്തില്‍ മാത്രമേ ഈ ഘട്ടത്തില്‍ കോടതിക്ക് ഇടപെടാനാകൂവെന്നും അദ്ദേഹം വാദിച്ചു.
