കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ മൂലം മക്കൾക്കും ബന്ധുക്കൾക്കും എത്താൻ കഴിയാത്തതുമൂലം സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ജോയിൻ്റ് ഡയറക്ടറുടെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചത് മുസ്ലീം യുവാക്കൾ.
തമിഴ്നാട് പുതുക്കോട്ട സ്വദേശിയായ രാമചന്ദ്രന്റെ മരണാനന്തര ചടങ്ങാണ് സ്ഥലത്തെ മുസ്ലീം മുന്നേറ്റ കഴകം പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നത്. ഹൃദയാഘാതം മൂലമാണ് റിട്ട. ജോയിന്റ് ഡയറക്ടര്‍ രാമചന്ദ്രൻ മരണപ്പെട്ടത്.
രാമചന്ദ്രന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ അമേരിക്കയിലും ഒരാള്‍ ചെന്നൈയിലുമാണ് താമസം. ലോക്ക് ഡൗണിനെ തുടര്‍ന്ന് ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും അന്ത്യ കര്‍മങ്ങള്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു. വിവരം അറിഞ്ഞ സെന്‍ട്രല്‍ ചെന്നൈയിലെ മുസ് ലിം മുന്നേറ്റ കഴകം(ടിഎംഎംകെ) പ്രവര്‍ത്തകര്‍ വീട്ടുകാരെ സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു. ചെന്നൈ അണ്ണാനഗറിലെ ശ്മശാനത്തിലേക്ക് മൃതദേഹം എത്തിക്കാനും ഹൈന്ദവ ആചാര പ്രകാരം അന്ത്യ കര്‍മങ്ങള്‍ നടത്താനും മുസ് ലിം യുവാക്കള്‍ നേതൃത്വം നല്‍കി.
മുസ് ലിം മുന്നേറ്റ കഴകം സെന്‍ട്രല്‍ ചെന്നൈ ജില്ലാ ഖജാഞ്ചി മുഹമ്മദലി, ഭാരവാഹികളായ തമീം അന്‍സാരി, മുത്തു മുഹമ്മദ്, സദ്ദാം ഹുസൈന്‍, നിസാമുദ്ദീന്‍, സാക്കിര്‍ ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്ത്യകര്‍മങ്ങള്‍ നടന്നത്.
അന്ത്യ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച മുസ് ലിം മുന്നേറ്റ കഴകം പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തെ രാമചന്ദ്രന്റെ മരുമകന്‍ മാണിക്യവാസകം ഏറെ നന്ദിയോടെയാണ് സ്മരിച്ചത്. മുസ് ലിം മുന്നേറ്റ കഴകം പ്രവര്‍ത്തകരുടെ സഹായം ഒരിക്കലും മറക്കാനാവാത്തതാണെന്ന് മാണിക്യവാസകം പ്രതികരിച്ചു.
