ആഗസ്റ്റ് 5ന് നടക്കാനിരിക്കുന്ന ഭൂമിപൂജയുടെ ഒരുക്കങ്ങൾ വിലയിരുത്താനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ഇന്നത്തെ അയോധ്യ സന്ദർശനം മാറ്റിവച്ചു. കോവിഡ് ബാധിച്ച് ഒരു മന്ത്രി മരണപ്പെട്ടതാണ് സന്ദർശനം മാറ്റാനുള്ള കാരണം.
കോവിഡ് രൂക്ഷമാകുമ്പോഴും അയോധ്യയിൽ ക്ഷേത്രനിർമ്മാണത്തിനായുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു ബിജെപി. വലിയ വിമർശനങ്ങൾ ഉയരുമ്പോഴും തീയ്യതി നിശ്ചയിക്കുകയും ചടങ്ങുകൾ പദ്ധതിയിടുകയും ചെയ്തിരുന്നു.
ഓഗസ്റ്റ് 5-ന് നടക്കുന്ന ഭൂമിപൂജാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസ് അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ കേന്ദ്രമന്ത്രിമാർ, ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവത് തുടങ്ങിയവർ പങ്കെടുക്കും.
എന്നാൽ ഭൂമിപൂജയിൽ പങ്കെടുക്കേണ്ട ഒരു സന്യാസിക്ക് കോവിഡ് ബാധിച്ചത് നേരത്തെ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. കൂടാതെ ചടങ്ങിന് സുരക്ഷയൊരുക്കുന്ന പതിനഞ്ച് പോലീസുകാർക്കും വൈറസ് ബാധയേറ്റിരുന്നു.
ഇതിനിടയിലാണ് ക്യാബിനറ്റ് മന്ത്രിയായ കമൽ റാണി വരുൺ കോവിഡ് ബാധിച്ച് മരിച്ചത്. ശുഭകരമല്ലാത്ത നിരവധി സംഭവങ്ങൾക്കിടയിലൂടെയാണ് രാജ്യവും ഉത്തർപ്രദേശും കടന്നുപോകുന്നത്. എന്നാൽ ഭൂമിപൂജയിൽ മാറ്റവരുത്തുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
