കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ജാമ്യ ഹരജിയില്‍ വാദം ഇന്ന് വാദമാരംഭിക്കും.വിചാരണ തുടങ്ങുന്നതിന് മുന്‍പ് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹര്‍ജി നല്കിയത്. ഇതിനെതിരെ പ്രോസിക്യൂഷന്‍ നല്കിയ തടസ്സ ഹര്‍ജികളിലും ഇന്ന് വാദം തുടങ്ങും.
കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുക. ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകില്ല. കഴിഞ്ഞ നാലു തവണ കോടതി കേസ് പരിഗണിച്ചപ്പോഴും ബിഷപ്പ് ഹാജരായിരുന്നില്ല. വിടുതല്‍ ഹര്‍ജി തള്ളിയാല്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് ഫ്രാങ്കോയുടെ അഭിഭാഷകരുടെ തീരുമാനം.
കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014-16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്.
ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 നഴ്സുമാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.
. കുറ്റം ചെയ്തിട്ടില്ലെന്നും വിചാരണ കൂടാതെ ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. ഫ്രാങ്കോയുടെ അപേക്ഷക്കെതിരെ പ്രോസിക്യൂഷനും കോടതിയെ സമീപിച്ചു. കേസ് നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണെന്നും ഇത് അനുവദിക്കരുതെന്നും കാട്ടിയ തടസ്സ ഹരജി പ്രോസിക്യൂഷന്‍ ഫയല്‍ ചെയ്തു. ഈ രണ്ട് ഹരജികളിലുമുള്ള വാദമാണ് ഇന്ന് നടക്കുക. ഫ്രാങ്കോയ്ക്ക് വേണ്ടി ഹൈക്കോടതിയിലെ മുതിര്‍ അഭിഭാഷകന്‍ രാമന്‍പിള്ള ഹാജരാകും. ഇതിനിടെ ഇന്നലെ മുഖ്യ സാക്ഷികളില്‍ ഒരാളുടെ മൊഴി പുറത്ത് വന്നത് കേസില്‍ നിര്‍ണ്ണായകമാകും. ഇത് കോടതിയില്‍ ചര്‍ച്ചയായാല്‍ വിടുതല്‍ ഹരജിയില്‍ ഫ്രാങ്കോയ്ക്ക് തിരിച്ചടിയുണ്ടാകും. സാക്ഷി മൊഴി പുറത്ത് വന്നതിനെതിരെ ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്
