മോദി സർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമത്തിനെതിരെ രാജ്യം കണ്ട വലിയ സമരങ്ങൾ അരങ്ങേറിയ സംസ്ഥാനമാണ് അസം. ബിജെപിക്കെതിരെ കടുത്ത ജനരോഷമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ഈ അവസരം ഉപയോഗിക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ്.
ഈ മാസം 26 ന് രാജ്യസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പഴയ സംഖ്യകക്ഷിയായ എഐയുഡിഎഫുമായി വീണ്ടും സഖ്യത്തിലേർപ്പെടുകയാണ് കോൺഗ്രസ്. ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണപരിഷത് മുന്നണി വിടാൻ ഒരുങ്ങി നിൽക്കുന്ന അവസരത്തിലാണ് കോൺഗ്രസ് നീക്കം.
ബിജെപിക്കെതിരായി സംസ്ഥാനത്ത് നിലനിൽക്കുന്ന വികാരം മുതലെടുക്കാനായാൽ കനത്ത തിരിച്ചടിയാകും ബിജെപി നേരിടുക. ബിജെപിക്ക് ഒപ്പം നിന്നാൽ ജനരോഷം തങ്ങളെയും ബാധിക്കുമെന്ന ഭയത്തിലാണ് അസം ഗണപരിഷത്. ഇതും കോൺഗ്രസിന് അനുകൂല ഘടകമാണ്.
രാജ്യസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എഐയുഡിഎഫും സംയുക്ത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതുസ്ഥാനാര്‍ത്ഥിയായ അജിത് ഭൂയാന്‍ ബദ്റുദ്ദീന് അജ്മലിനും മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്കും ഒപ്പം എത്തിയായിരുന്ന കഴിഞ്ഞ ദിവസം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
സംസ്ഥാനത്ത് മൂന്ന് സീറ്റുകളിലേക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ രണ്ടും ബിജെപിയിലേക്ക് കൂടുമാറിയ മുന്‍ കോണ്‍ഗ്രസ് അംഗങ്ങളുടേതാണ്. മുന്നാമത്തെ സീറ്റ് ബിപിഎഫ് ബിസ്വാജിത് ഒഴിയുന്നതാണ്. 126 അംഗ നിയമസഭയിൽ കോൺഗ്രസിന് 23 ബിജെപിക്ക് 60 ഉം എഐയുഡിഎഫ് 13 ഉം എംഎൽഎമരാണ് ഉള്ളത്. പൗരത്വ വിഷയത്തില്‍ ബിജെപിയുമായി ഇടഞ്ഞ അസം ഗണപരിഷത്തിന് 14 അംഗങ്ങളും ഉണ്ട്.
