ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്കെത്തിയ ഗര്‍ഭിണിയായ യുവതിയെ അതിര്‍ത്തിയില്‍ മണിക്കൂറോളം തടഞ്ഞു.യാത്ര നിഷേധിച്ചതോടെ തിരികെപോയി യുവതി 20 മണിക്കൂറോളം പെരുവഴിയിലായി. ഒന്‍പത് മാസം ഗര്‍ഭിണിയായ കണ്ണൂര്‍ തലശേരി സ്വദേശിനിയായ ഷിജിലക്കാണ് ദുരന്താനുഭവും ഉണ്ടായത്. വയനാട് ജില്ലാ കലക്ടറുടെ അനുമതി വാങ്ങിയാണ് നാട്ടിലേക്ക് എത്തിയതെങ്കിലും അതിര്‍ത്തിയിലെത്തിയപ്പാള്‍ തഹസില്‍ദാര്‍ തടയുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. യുവതിയോട് തഹസില്‍ദാര്‍ മോശമായി പെരുമാറിയതായും പരാതിയുണ്ട്.
ഇന്നലെ രാത്രിയാണിവര്‍ വയനാട് മുത്തങ്ങ ചെക്പോസ്റ്റില്‍ കുടുങ്ങിയത്. ആറു മണിക്കൂര്‍ കാത്തിരുന്നിട്ടും അതിര്‍ത്തി കയറ്റി വിട്ടില്ല. തുടര്‍ന്ന് ഇവര്‍ ബാംഗ്ളൂര്‍ക്ക് തന്നെ മടങ്ങി. എന്നാല്‍ വഴിയില്‍ കര്‍ണാടക പൊലിസും തടഞ്ഞതോടെ ഇന്നലെ രാത്രി റോഡില്‍ കാറില്‍ കഴിയുകയായിരുന്നു.20 മണിക്കൂറുകളായി വഴിയരികില്‍ കാറില്‍ കഴിയുന്നതിനിടെ ജില്ലാ ഭരണകൂടം ഇടപെടുകയും ഇവരെ കണ്ണൂരിലേക്കയക്കുവാന്‍ നടപടി സ്വീകരിക്കുകയുമായിരുന്നു.
അതിര്‍ത്തി കടത്താനുള്ള അനുമതി വയനാട് കലക്ടര്‍ വഴി ശരിയാക്കിയതായി അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു എത്തിയതെന്ന് ഇവര്‍ പറയുന്നു. ബംഗ്ലൂരു കമ്മീഷന്‍ നല്‍കിയ യാത്ര അനുമതിയുടെ അടിസ്ഥാനത്തിലാണ് എത്തിയത്. എന്നാല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തഹസില്‍ദാര്‍ ചുമതലയിലുണ്ടായിരുന്നയാള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറി. അതിര്‍ത്തി കടത്തിവിടാന്‍ കൂട്ടാക്കിയില്ല. മടക്കി അയക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു.
എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ ഭക്ഷണമടക്കം തന്ന് സഹായിച്ചതായും യുവതി പറഞ്ഞു.
