രാജ്യത്തെ പൗരൻമാരുടെ മേൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ബിജപി സർക്കാർ. പൗരൻമാരെ നിരീക്ഷിക്കുന്നതിനുള്ള പുതിയ സംവിധാനമാണ് ഇതിനായി ഒരുങ്ങുന്നത്. ഓരോരുത്തരുടെയും ജീവിതത്തെ എല്ലാവശത്തുനിന്നും നിരീക്ഷിക്കുന്നതിനാണ് ശ്രമം.
പൗരന്മാരുടെ യാത്ര, ജോലി, വസ്തു വാങ്ങല്‍, പുതിയ ജനന മരണങ്ങള്, വിവാഹം, ഭാര്യ/ഭര്‍തൃ ഗൃഹങ്ങളിലേക്കുള്ള താമസം മാറല്‍ തുടങ്ങി എല്ലാ മേഖലകളും ഇനി സര്‍ക്കാര്‍ നിരീക്ഷണത്തിന് കിഴില്‍ വരും എന്നതാണ് വിവരം. രാജ്യാന്തര ന്യൂസ് പോർട്ടലായ ഹഫ്പോസ്റ്റാണ് വാർത്ത പുറത്തുവിട്ടത്.
പൗരന്മാരെ നിരീക്ഷിക്കുന്നതിനായുള്ള ഡാറ്റാബേസ് നിർമാണത്തിൻ്റെ അന്തിമ ഘട്ടത്തിലാണ് സർക്കാരെന്നാണ് റിപ്പോർട്ട് പറയുന്നത്. ‘നാഷണല്‍ സോഷ്യല്‍ രജിസ്റ്ററി’ എന്ന പേരിലാണ് പുതിയ നിരീക്ഷണ സംവിധാനം.
നിലവിൽ പൗരന്മാരുടെ ആധാർ സംവിധാനത്തിൽ മാറ്റം വരുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനായി സർക്കാരിനോട് പുതിയ സംവിധാനത്തിനായി നിയോഗിച്ച വിദഗ്ദ്ധസമിതി അഭ്യർത്ഥിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് (എസ്.ഇ.സി.സി) വിവരങ്ങള്‍ കാലാനുസൃതമായി സ്വമേധയാ അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനമാണ് ‘നാഷണല്‍ സോഷ്യല്‍ രജിസ്റ്ററി’ എന്നായിരുന്നു സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍, വിവരാവകാശ രേഖകള്‍ വഴി ഇപ്പോള്‍ പുറത്തായ വിവരങ്ങള്‍ വ്യക്തമാക്കുന്നത് ഓരോ പൗരനെയും എല്ലാ അര്‍ത്ഥത്തിലും നിരീക്ഷണ വിധേയമാക്കുന്ന ആധാര്‍ ആധാരമാക്കിയുള്ള സര്‍ക്കാര്‍ സംവിധാനമാണ് ‘നാഷണല്‍ സോഷ്യല്‍ രജിസ്റ്ററി’ എന്ന പേരില്‍ തയാറാക്കപ്പെടുന്നത് എന്നാണ് പുതിയ റിപ്പോർട്ട് പ്രകാരം മനസിലാകുന്നത്.
2018 മാര്‍ച്ച് അഞ്ചിന്, എസ്.ഇ.സി.സി പുതുക്കാനുള്ള ഒരു നിര്ദേശത്തിന്മേല് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പുവച്ചിരുന്നു. എസ്.ഇ.സി.സിയുടെ വിശദാംശങ്ങളും സുരക്ഷാവ്യവസ്ഥകളും അപ്പോഴും പൂര്‍ണരൂപത്തിലായിരുന്നില്ല. എന്നാൽ നിലവിലെ ഈ ഡാറ്റാബേസ് പ്രകാരം ചില വിപത്തുകളുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ നിരീക്ഷണ സംവിധാനത്തിന് അധുനിക വിവരാടിത്തറ സംവിധാനങ്ങളുടെ പരസ്പരപ്രവര്‍ത്തനത്തിലൂടെ ശേഖരിക്കാവുന്നതായ വിവരങ്ങളുടെ അളവിന് ഒരു സാങ്കേതിക പരിധിയുമില്ലെന്നതാണ് പ്രധാന കാര്യം.
