പൗരത്വരജിസ്ട്രറില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

പൗരത്വരജിസ്ട്രറില്‍ നിന്ന് ഒരു തരി പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍.
രാജ്യത്തെ പൗരന്മാരെയും പൗരന്മാര്‍ അല്ലാത്തവരെയും തിരിച്ചറിയാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ അനിവാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്താമാക്കി.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവര്‍ക്കെതിരെ നടപടി എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍മിക ഉത്തരവാദിത്വം ആണ്. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലീം ലീഗ് ഉള്‍പ്പടെ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജികളില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ പൗരത്വ പട്ടിക അനിവാര്യമാണെന്ന് ആവര്‍ത്തിച്ചിരിക്കുന്നത്.

പൗരത്വ രജിസ്ട്രറിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് സര്‍ക്കാര്‍ നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കുമ്പോഴാണ് രജിസ്റ്റര്‍ അനിവാര്യമാണെന്ന നിലപാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടി എടുക്കുന്നതിനുള്ള വിവേചന അധികാരം സര്‍ക്കാരിന് ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യയില്‍ താമസിക്കാനുള്ള അവകാശം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കാന്‍ ആകില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്.

അതേസമയം പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ പൗരന്മാരുടെ നിലവിലുള്ള നിയമപരമോ, ജനാധിപത്യപരമോ, മതേതരമോ ആയ അവകാശങ്ങളെ ഹനിക്കില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പൗരത്വവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റിന് അധികാരമുണ്ട്. ഈ അധികാരം കോടതിയില്‍ ചോദ്യം ചെയ്യാന്‍ ആകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടര്‍ ബി.സി ജോഷി ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ വിഭജനം തന്നെ മതാടിസ്ഥാനത്തില്‍ ആയിരുന്നു. പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതപീഡനം അനുഭവിക്കുന്ന വിഭാഗങ്ങള്‍ ഏതാണെന്ന് തീരുമാനിക്കാന്‍ പാര്‍ലമെന്റിന് അധികാരം ഉണ്ട്. മതപീഡനം അനുഭവിക്കുന്ന അഹമ്മദിയ, ഷിയ വിഭാഗങ്ങളെ എന്തുകൊണ്ടാണ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താത്തത് എന്നും മറുപടിയില്‍ വിശദീകരിച്ചിട്ടുണ്ട്. ഭൂരിപക്ഷ സമുദായത്തില്‍ പെട്ടവര്‍ക്ക് ഇടയില്‍ പീഡനം അനുഭവിക്കുന്നവര്‍ക്ക് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന അവകാശം നല്‍കാന്‍ കഴിയില്ല എന്നും മറുപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് മുസ്ലീങ്ങളെ മാത്രം ഒഴിവാക്കി എന്ന വാദം തെറ്റാണെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്കയിലെ തമിഴ് ഹിന്ദുക്കളെയും, ടിബറ്റിലെ ബുദ്ധമത വിശ്വാസികളെയും ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഭരണഘടനയുടെ 14-ാം അനുച്ഛേദം തുല്യത ഉറപ്പാക്കുന്നുണ്ടെങ്കിലും എല്ലാ നിയമങ്ങളിലും അത് ബാധകമല്ല. ചില നിയമങ്ങളില്‍ ഗണം തിരിക്കാന്‍ ഉള്ള അധികാരം ഉണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്. അനുബന്ധങ്ങള്‍ ഉള്‍പ്പടെ 1200 ല്‍ അധികം പേജുകള്‍ അടങ്ങുന്നത് ആണ് മറുപടി സത്യവാങ്മൂലം

Vinkmag ad

Read Previous

രാഷ്ട്രീയ നാടകത്തിന് തത്ക്കാല ഇടവേള; രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് മന്ത്രി

Read Next

ഇത്രയും ലൈഗീക ആഭാസനായ മറ്റൊരു ജഡ്ജിയെ കണ്ടിട്ടില്ല: രഞ്ജൻ ഗൊഗോയിക്കെതിരെ ആഞ്ഞടിച്ച് മാർഖണ്ഡേയ കട്ജു

Leave a Reply

Most Popular