കോവിഡ് ദുരന്തത്തിന്റെ ആഘാതത്തില്‍ മലയാളികള്‍ക്ക് കൂടുതല്‍ ദു:ഖകരമായ വാര്‍ത്തകളാണ് പ്രവാസി ലോകത്തുനിന്നും പുറത്തുവരുന്നത്. ഒമാനില്‍ കോവിഡ് സാഹചര്യത്തില്‍ സ്വദേശി വല്‍ക്കരണം ശക്തമാക്കാനെടുത്ത തീരുമാനവും സ്ഥാപനങ്ങളില്‍ ജീവനക്കാരെ പിരിച്ചുവിടുന്നതും ഏറ്റവുംകൂടുതല്‍ ബാധിച്ചത് മലയാളികളെയാണ്. താഴില്‍ നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ പേരു രജിസ്റ്റര്‍ ചെയ്തവര്‍ 56,000 പേരാണ്. ഒമാനിലെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും മുഴുവന്‍ വിദേശികളേയും പിരിച്ചുവിടാന്‍ ഉത്തരവിറങ്ങിയതോടെ മലയാളികള്‍ക്ക് ഇരുട്ടടിയായി മാറി ഈ കോവിഡ് കാലം.
50.79 ലക്ഷം ജനസംഖ്യയുള്ള ഒമാനില്‍ 40 ശതമാനവും വിദേശികളാണ്.സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിദേശികളെ പിരിച്ചുവിടുന്ന ഉത്തരവ് നടപ്പാകുമ്പോള്‍ കനത്ത ആഘാതമേല്‍ക്കുക മലയാളികള്‍ക്കാവും.
മലയാളികളായ സാധാരണ തൊഴിലാളികള്‍ താരതമ്യേന കുറവാണ്.സര്‍ക്കാര്‍ സര്‍വീസിലുണ്ടായ 40 ശതമാനം വിദേശികളില്‍ 29 ശതമാനവും മലയാളികളാണ്. മധ്യതല, ഉന്നതതല സര്‍ക്കാര്‍ ജീവനക്കാരിലും ഭൂരിപക്ഷം മലയാളികള്‍. എന്നാല്‍ മേയ് ദിനം മുതല്‍ തന്നെ സര്‍ക്കാര്‍ സര്‍വീസിലെ പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിച്ചതായി ഔദ്യോഗികവാര്‍ത്താ ഏജന്‍സിയായ ‘ഒമാന്‍ ന്യൂസ്’ വെളിപ്പെടുത്തി. മേയ് ദിനത്തിന് ഏതാനും ദിവസം മുമ്പ് ഒമാന്‍ ധനമന്ത്രാലയം സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ കമ്പനികള്‍ക്കും അയച്ച ഉത്തരവില്‍ പ്രവാസികളെ മുഴുവന്‍സര്‍വീസില്‍ നിന്നു പിരിച്ചുവിട്ട് പകരം ഒമാനികളെ നിയമിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
വിദേശികളെ പുറത്താക്കി സ്വദേശി തൊഴില്‍ സേന രൂപീകരിക്കാനുള്ള ഈ പദ്ധതി പെട്ടെന്ന് നടപ്പാക്കണമെന്ന കര്‍ശനമായ നിര്‍ദ്ദേശവും ഈ ഉത്തരവിലുണ്ട്. ഉത്തരവ് നടപ്പായാല്‍ രണ്ടരലക്ഷത്തോളം മലയാളികളടക്കം നാല് ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്കു തൊഴില്‍ നഷ്ടപ്പെടുമെന്നാണ് പ്രവാസി സംഘടനകളുടെ ആശങ്ക. ഇതിനുപുറമേ സ്വകാര്യമേഖലയിലെ തൊഴില്‍ദായകരോടും പ്രവാസികളെ പുറത്താക്കി ഒമാനിവല്ക്കരണം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു.
