പ്രമുഖ നടൻ ഇർഫാൻ ഖാൻ(53) അന്തരിച്ചു. വൻകുടലിലെ അർബുദ ബാധയെ തുടർന്ന് ചികിൽസയിലായിരുന്നു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. ഹോളിവുഡിലടക്കം നാൽപതിലേറെ സിനിമകളിൽ വേഷമിട്ടു.
തനത് അഭിനയ മികവിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച നടനായിരുന്നു ഇർഫാൻ ഖാൻ. 2018ലാണ് ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെത്തുടർന്ന് രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
2011ൽ പത്മശ്രീ പുരസ്കാരവും പാൻസിംഗ് തോമറിലെ അഭിനയത്തിന് (2012)ദേശീയ പുരസ്കാരവും ലഭിച്ചു. ചലച്ചിത്രങ്ങളിൽ കൂടാതെ സീരിയലുകളിലും നാടക തിയേറ്റർ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചാണക്യ, ചന്ദ്രകാന്ത തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ ബീഗം ഖാൻ-ജഗീദർ ഖാൻ ദമ്പതികളുടെ മകനായി 1966 ലാണ് ഇർഫാൻ ഖാൻ ജനിച്ചത്. കുട്ടിക്കാലത്ത് ക്രിക്കറ്റിൽ തൽപ്പരനായിരുന്നു. പിന്നീട് ഇഷ്ടം സിനിമയോടായി. ബിരുദം പൂർത്തിയാക്കിയതിന് ശേഷം നാഷണൽ സ്കൂൾ ഒഫ് ഡ്രാമയിൽ ചേർന്നു. സാലാം ബോംബെെ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്രരംഗത്തെത്തിയത്.
2003 ൽ പുറത്തിറങ്ങിയ ഹാസിൽ എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. മക്ബൂൽ, ലെെഫ് ഇൻ എ മെട്രോ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റി. ഇതോടെ ഇർഫാൻ ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി. സൂപ്പർതാര പദവിയിൽ എത്തിയെങ്കിലും ഇർഫാൻ സമാന്തര സിനിമകളിലും കച്ചവട സിനിമകളിലും ഒരുപോലെ വേഷമിട്ടു. ഭാര്യ: സുതപ സികാർ, മക്കൾ: ബബിൽ, ആര്യൻ
