കൊറോണ കാലത്ത് കേന്ദ്രസർക്കാർ കാണിച്ചുകൂട്ടുന്ന വിക്രിയകളെ ബുദ്ധിപൂർവ്വം എതിർത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രതിപക്ഷ നേതാക്കളുടെ നിർദ്ദേശങ്ങൾ ആരാഞ്ഞ പ്രധാനമന്ത്രിക്ക് നൽകിയ കത്തിലാണ് സോണിയ ഗാന്ധി കേന്ദ്രത്തെ കുരുക്കിലാക്കുന്ന നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത്.
അഞ്ച് സുപ്രധാന നിർദ്ദേശങ്ങളാണ് സോണിയ ഗാന്ധി മുന്നോട്ടുവച്ചത്. എന്നാൽ അഞ്ചും ബിജെപി സർക്കാരിനെ വലയ്ക്കുന്നതാണ്. പ്രധാനമായി നൽകിയ നിർദ്ദേശം സർക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും പത്രങ്ങളിലടക്കം നൽകുന്ന പരസ്യങ്ങൾരണ്ടു വർഷത്തേക്ക് ഒഴിവാക്കുക എന്നതാണ്.
20,000 കോടിയുടെ സെന്‍ട്രല്‍ വിസ്റ്റ സൗന്ദര്യവത്കരണവും നവീകരണ പദ്ധതിയും താൽകാലികമായി നിർത്തിവയ്ക്കുക, ശമ്പളം, പെന്‍ഷന്‍, കേന്ദ്ര സ്‌കീമുകള്‍ എന്നിവ ഒഴികെയുള്ള ചെലവുകള്‍ കേന്ദ്ര ബജറ്റില്‍ 30 ശതമാനം കുറവുവരുത്തുക, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ വിദേശ പര്യടനങ്ങൾ താൽകാലികമായി ഒഴിവാക്കുക, സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന് പിഎം കെയേഴ്സ് ഫണ്ടിലെ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു മാറ്റുക എന്നിങ്ങനെയാണ് മറ്റു നിർദ്ദേശങ്ങൾ.
ഇവയിൽ നാലെണ്ണം കേന്ദ്രസർക്കാർ തുടർന്നുവരുന്ന നയസമീപനങ്ങളെ ചോദ്യം ചെയ്യുന്നതാണ്. അവസാനം പിഎം കെയേഴ്സ് ഫണ്ടിനെയും ചോദ്യം ചെയ്താണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ നിർദ്ദേശങ്ങൾ കൂടുതൽ ചർച്ചയാകും
