കൊവിഡ് 19 നിയന്ത്രണവിധേയമാക്കാനായി പ്രഖ്യാപിച്ച അടച്ചിടൽ പലസ്ഥലത്തും പോലീസ് അതിക്രമമായി മാറുന്നു. പശ്ചിമബംഗാളിൽ പാൽ വാങ്ങാനിറങ്ങിയ യുവാവിനെ പോലീസ് തല്ലിക്കൊന്നു. ഹൌറയിൽ താമസിച്ചിരുന്ന ലാൽസ്വാമി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യമാകെ ലോക്ക് ഡൗണ്‍ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നൽകിയിരുന്നു. എന്നാൽ പാൽ വാങ്ങാൻ പുറത്ത് പോയ സമയത്താണ് ഇയാളെ പൊലീസ് മർദിച്ചത്.
മർദനമേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് മർദനത്തെ തുടർന്നാണ് തന്‍റെ ഭർത്താവ് മരിച്ചതെന്ന് ലാൽ സ്വാമിയുടെ ഭാര്യ പറഞ്ഞു. എന്നാൽ ലാൽ സ്വാമിയെ മർദിച്ചിട്ടില്ലെന്നും ഹ്യദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നുമാണ് പൊലീസിന്‍റെ വാദം.
അതേ സമയം നിലവിൽ 10 പേർക്കാണ് ബംഗാളിൽ കൊറോണ രോഗം സ്ഥിരീകരിച്ചത്. ഒരാൾ മരണപ്പെടുകയും ചെയ്തു. ഇതോടെ ഇന്ത്യയിൽ 600 ൽ ഏറെ പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 16 പേർ മരണപ്പെടുകയും ചെയ്തു.
