ചികിത്സകഴിഞ്ഞ് മടങ്ങിയെത്തിയ ബിജെപി എം.പി പ്രഗ്യാ സിംഗ് താക്കൂർ വേദിയിൽ തലകറങ്ങി വീണു. ഭോപ്പാലിലെ ബിജെപി ഓഫീസിൽ നടന്ന പാർട്ടി പരിപാടിക്കിടെയായിരുന്നു പ്രഗ്യ തലകറങ്ങി വീണത്.
ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖർജിയുടെ ചരമദിനത്തിൻ്റെ ഭാഗമായി നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. കുറച്ച് നാളായി പ്രഗ്യ ശാരീരിക അവശതകൾ അനുഭവിക്കുന്നെന്നാണ് ബിജെപി നേരത്തെ വിശദീകരിച്ചിരുന്നത്.
കോവിഡ് വ്യാപിക്കുന്ന സമയത്ത് മണ്ഡലത്തിൽ പ്രഗ്യയെ കാണാനില്ലെന്ന് ആരോപിച്ച് ഭോപ്പാലിൽ വ്യാപകമായി പ്രഗ്യാസിംഗിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പ്രഗ്യാസിംഗ് ക്യാൻസറിനും കണ്ണിനുമുളള ചികിത്സയിലാണെന്നാണ് ബി.ജെ.പി വക്താവ് രാഹുൽ കോത്താരി വിശദീകരിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പാർട്ടി പരിപാടിക്കിടെ പ്രഗ്യാസിംഗ് താക്കൂർ ബോധരഹിതയായത്.
