പാലത്തായി പീഡന കേസില്‍ ബിജെപി നേതാവിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഉന്നത ഇടപെടല്‍. ബിജെപി പ്രാദേശിക നേതാവും അധ്യാപകനുമായ പത്മനാഭനമനെ പോക്‌സോ കേസില്‍ നിന്ന് രക്ഷിക്കാന്‍ ക്രൈംബ്രാഞ്ച് ഉന്നതര്‍ നടത്തിയ നീക്കമാണ് ഇതിന് തെളിവ്. ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തില്‍ നടന്ന സംഭവം ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ഐ ജിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷണം ഏറ്റെടുത്തത്. എന്നാല്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി വ്യാജ പരാതി നല്‍കിയെന്ന പ്രചരണമാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തന്നെ പരസ്യമായി വെളിപ്പെടുത്തിയത്. ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ച കേസില്‍ ക്രൈംബ്രാഞ്ച് ഐ ജി പ്രതിക്കനുകൂലമായ പരസ്യനിലപാടെടുക്കണമെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ പിന്തുണ ഇക്കാര്യത്തില്‍ ലഭിച്ചിരിക്കണം.
ആഭ്യന്തര വകുപ്പിന്റേയും പോലീസ് ഉന്നതരുടേയും രഹസ്യപിന്തുണയിലാണ് ഇരയായ പെണ്‍കുട്ടിയെ മോശക്കാരിയാക്കി ഐജിയുടെ ടെലിഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയ ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടും ചെറുവിരലനക്കാനും ആഭ്യന്തരവകുപ്പ് തയ്യാറിയിട്ടില്ലെന്നതും പ്രതിക്കുവേണ്ടിയുള്ള ഒത്തുകളിയുടെ ഭാഗമാണ്.ഇതിനു പിന്നാലെ ബിജെപി സംസ്ഥാന പ്രസിണ്ടന്റ് കെ സുരേന്ദ്രന്‍ പാലത്തായി കേസില്‍ ഗൂഢാലോചനയുണ്ടെന്ന വാദവുമായിരംഗത്തെത്തയിയും ശ്രദ്ധേയമാണ്
പോക്‌സോ വകുപ്പെടുക്കാന്‍ കഴിയാത്ത വിധമാണ് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയെന്നായിരുന്നു കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്ത് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുക്കാമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ക്രൈംബ്രാഞ്ചിന് നിയമോപദേശം നല്‍കിയത്. ഈ നിര്‍ദ്ദേശം മറികടന്നാണ് കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യം ചൂണ്ടികാട്ടി ക്രൈംബ്രാഞ്ച് കേസ് അട്ടിമറിച്ചത്. ക്രൈംബ്രാഞ്ച് തേടിയ നിയമോപദേശത്തിലാണ് പോക്‌സോ കേസ് നിലനില്‍ക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിലപാടറിയിച്ചത്. എന്നാല്‍ ഇത് തള്ളി കുട്ടിയുടെ മൊഴി ഗൂഢാലോചനയാക്കി മാറ്റുകയായിരുന്നു അന്വേഷണ സംഘം.
ഡി.ജി.പിയുടെ ഓഫിസ് നല്‍കിയ നിയമോപദേശത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പോക്സോയോ മറ്റ് വകുപ്പുകളോ ചുമത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു. എന്നാല്‍ ഇത് മറികടന്ന് ജുവൈനല്‍ ജസ്റ്റിസ് ആക്ടും ഐ.പി.സിയുടെ ദുര്‍ബല വകുപ്പുകളും മാത്രം ചുമത്തിയാണ് കുറ്റപത്രം തയാറാക്കി തലശേരി കോടതിയില്‍ സമര്‍പിച്ചത്.
പെണ്‍കുട്ടിയുടെ മനോനില ശരിയല്ലാത്തതിനാല്‍ പോക്സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്നും പ്രതിയുടെ ഫോണ്‍ രേഖകള്‍ അടക്കമുള്ള ശാസ്ത്രീയ രേഖകള്‍ ലഭിച്ചിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ച് നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, റിമാന്റ് കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്.
