മുസ്ലീം വിഭാഗങ്ങൾക്കെതിരെ വർഗ്ഗീയ ചൊരിയുന്ന ബിജെപിയുടെ പ്രവർത്തിക്ക് കൊറോണക്കാലത്തും അവസാനമില്ല. ഇപ്പോൾ ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ സുരേഷ് തിവാരിയാണ് വിഷലിപ്തമായ പരാമർശം നടത്തിയിരിക്കുന്നത്.
മുസ്ലിങ്ങളായ പച്ചക്കറി കച്ചവടക്കാർക്കെതിരെയാണ് വർഗീയ പരാമർശം നടത്തിയത്. ‘ഒരു കാര്യം നിങ്ങൾ ഓർക്കണം. നിങ്ങൾ എല്ലാവരോടുമായാണ് ഞാനിത് പറയുന്നത്. മുസ്ലിം കച്ചവടക്കാരിൽ നിന്ന് ആരും പച്ചക്കറികൾ വാങ്ങരുത്’ എന്നായിരുന്നു ഡിയോറിയ ജില്ലയിലെ ഭർഹാജ് മണ്ഡലത്തിൽ നിന്നുള്ള സുരേഷ് തിവാരിയുടെ വർഗീയ പരാമർശം.
പരാമർശത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ വിശദീകരണവുമായി സുരേഷ് തിവാരി രംഗത്തെത്തി. ‘കഴിഞ്ഞ ആഴ്ച മുൻസിപ്പൽ ഓഫീസ് സന്ദർശിച്ചപ്പോൾ നടത്തിയ പരാമർശമാണിത്. കൊവിഡ് വ്യാപിപ്പിക്കാനായി പച്ചക്കറികളിൽ കച്ചവടക്കാർ തുപ്പുന്നുവെന്ന് ആളുകൾ പരാതിപ്പെട്ടതോടെയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. സാഹചര്യങ്ങൾ മാറുമ്പോൾ എന്ത് വാങ്ങണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം. ഞാൻ ഒരു അഭിപ്രായപ്രകടനം നടത്തുക മാത്രമായിരുന്നു. എന്റെ അഭിപ്രായം ആളുകൾപിന്തുടരുന്നതിൽ എനിക്ക് ഉത്തരവാദിത്തമില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
തിവാരിയുടെ പരാമർശങ്ങളെ ബി.ജെ.പി വക്താവ് രാകേഷ് ത്രിപാഠി തള്ളി. തിവാരിയോട് വിശദീകരണം ചോദിക്കുമെന്നും രാകേഷ് ത്രിപാഠി വ്യക്തമാക്കി.
