ഇന്ധന വിലയിലെ പകൽക്കൊള്ള തുടരുകയാണ്. പതിമൂന്നാം ദിവസവും വില വർദ്ധിച്ചു. ഇന്ന് പെട്രോള്‍ ലീറ്ററിന് 56 പൈസയും ഡീസലിന് 60 പൈസയുമാണ് കൂടിയത്. 13 ദിവസംകൊണ്ട് ഡീസലിന് ലീറ്ററിന് 7 രൂപ 28 പൈസയാണ് കൂടിയത്. പെട്രോളിന് 7 രൂപ 28 പൈസയും വര്‍ദ്ധിച്ചു.
13 ദിവസത്തിനിടെ ഒരു ലിറ്റർ ഡീസലിന് ഏഴ് രൂപ 28 പൈസയും പെട്രോളിന് ഏഴ് രൂപ ഒമ്പത് പൈസയുമാണ് കൂടിയത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 78.37 രൂപയും ഡീസൽ ലിറ്ററിന് 72.97 രൂപയുമായി.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് എണ്ണക്കമ്പനികൾ ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്. ജൂൺ ആറിന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീപ്പയ്‌ക്ക് 42 ഡോളറായിരുന്നെങ്കിൽ ജൂൺ 12ന് 38 ഡോളറായി കുറഞ്ഞുവെങ്കിലും വില കുറച്ചില്ല. മേയ് മാസം എണ്ണ വില 20 ഡോളറിലേക്ക് കൂപ്പുകുത്തിയെങ്കിലും തീരുവ വർധിപ്പിക്കുക വഴി അതിൻ്റെ ഗുണഫലം ജനങ്ങൾക്ക് ലഭിക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചില്ല.
ഇന്ധന വില വർധന മൂലം അവശ്യ സാധനങ്ങളുടെ വില വര്‍ധിക്കാൻ സാധ്യതയുള്ളത് കോവിഡ് മൂലം ദുരിതത്തിലായ സാധാരണ ജനങ്ങളെ ആശങ്കയിൽ ആഴ്ത്തുന്നുണ്ട്. ഈ രീതിതുടർന്നാൽ മൂന്ന് മാസത്തിനുള്ളിൽ പെട്രോൾ, ഡീസൽ നിരക്ക് 80-85 രൂപ നിരക്കിലെത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
സർക്കാർ തീരുവ വർദ്ധിപ്പിച്ചതിനാൽ വന്ന നഷ്ടം നികത്തുകയാണ് എണ്ണകമ്പനികൾ. അതിനാൽ തന്നെ കേന്ദ്ര സർക്കാരിൽ നിന്നും പ്രതികരണം ഒന്നും ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല.
