ലോക്ഡൗണിനെത്തുടർന്ന് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്കു മാപ്പ് ചോദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാൻ മറ്റു മാർഗങ്ങൾ ഒന്നുമില്ല, എല്ലാവരും സഹകരിക്കണം. രോഗം ആദ്യം പടർന്ന ചൈനയിൽ സ്ഥിതി ഏറെ മെച്ചപ്പെടുന്നതിന്റെ ചിത്രങ്ങളാണ് നാം ഇപ്പോൾ കാണുന്നത്. – അദ്ദേഹം പറഞ്ഞു.
കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ മുംബയിലെ ധാരാവി പൂർണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ. ഇവിടെ രോഗം ബാധിച്ച് ഒരാൾ കൂടി മരിച്ചതോടെയാണ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള തീരുമാനമെടുക്കുന്നത്. ഇവിടെ ഇപ്പോൾ 13 പേരാണ് രോഗബാധിതർ. രണ്ടുപേർ മരിച്ച ധാരാവിയിലെ ബാലികാ നഗർ പ്രദേശം പൊലീസ് പൂർണമായും അടച്ചുപൂട്ടിയിട്ടിരിക്കുകയാണ്.
ജനങ്ങൾ ഇടതിങ്ങി പാർക്കുന്നതിനാൽ ധാരാവിയിൽ രോഗം പടർന്നുപിടിച്ചാൽ അത് നിയന്ത്രിക്കാനാവില്ലെന്ന് സർക്കാരിന് ഉത്തമബോധ്യമുണ്ട്. ഇതാണ് ചേരി പൂർണമായും അടച്ചിട്ട് രോഗവ്യാപനം തടയുക എന്ന നിർദ്ദേശം സർക്കാർ പരിഗണിക്കുന്നത്. 10 ലക്ഷത്തിലധികം ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ധാരാവി. അതിനാൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും തന്നെ ജനങ്ങൾ ഇവിടെ പാലിക്കുന്നില്ല.
നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത മലയാളികളാണ് ധാരാവിയിൽ കൊവിഡ് പടർത്തിയതെന്നാണ് മുംബയ് പൊലീസ് നേരത്തേ പറഞ്ഞിരുന്നു. ധാരാവിയിലെ ഫ്ളാറ്റിൽ എത്തിയ മലയാളികൾ ആരെന്ന് തിരിച്ചറിഞ്ഞതായും കേരളത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.
