അമേരിക്കയുടെ ചരിത്രത്തിലെതന്നെ വലിയ ദുരന്തദിനമാണ് കടന്നുപോയത്. കോവിഡ് മൂലം ഒരുദിവസം ഏറ്റവുമധികം പേർ മരിച്ച രാജ്യമായി യുഎസ്. 24 മണിക്കൂറിനകം 1480 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഒറ്റ ദിവസം 30,000 ലേറെ പേർക്കു രോഗം സ്ഥിരീകരിച്ചു.
വ്യാഴാഴ്‌ച രാത്രി 8.30 മുതൽ വെള്ളി രാത്രി 8.30 വരെയുള്ള 24 മണിക്കൂറിനിടെയാണ് 1,480 മരണങ്ങൾ രേഖപ്പെടുത്തിയത്. കോവിഡ് വെെറസ് ബാധ പടരാൻ തുടങ്ങിയ ശേഷം ആദ്യമായാണ് 24 മണിക്കൂറിനിടെ ഇത്രയും ജീവനുകൾ പൊലിയുന്നത്. ജോൺ ഹോപ്‌കിൻസ് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്.
അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,406 ആയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ക്രമാതീതമായി മരണസംഖ്യ ഉയരുമ്പോൾ ആശങ്കയിലാണ് രാജ്യം. ദിനംപ്രതി മരണസംഖ്യ വർധിക്കുന്നത് ട്രംപ് ഭരണകൂടത്തെ ആശങ്കയിലാഴ്‌ത്തുന്നു.
വരുന്ന രണ്ട് ആഴ്‌ചക്കാലം ഏറ്റവും വിഷമകരമായ സമയമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ട്രംപ് നിർദേശിച്ചിരുന്നു.
വെെറ്റ് ഹൗസ് വൃത്തങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ ഭയപ്പെടുത്തുന്നതാണ്. അമേരിക്കയിൽ കോവിഡ് ബാധിച്ച് ചുരുങ്ങിയത് ഒരു ലക്ഷം പേർ മരിക്കാൻ സാധ്യതയുള്ളതായി വെെറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചതായി ന്യൂയോർക് ടെെംസ് അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ മരണസംഖ്യ 2,40,000 വരെ ആകാനുള്ള സാധ്യതയുണ്ടെന്നും വെെറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ജനങ്ങൾ സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നാണ് ആരോഗ്യവിദഗ്‌ധരും അറിയിക്കുന്നത്.
