രാജ്യത്തെ ഹിന്ദു ജനസംഖ്യ കുറയുകയാണെന്നും മതംമാറ്റമാണ് ഇതിന് കാരണമെന്നും അതിനാൽ നിർബന്ധിത മതം പരിവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ദലിതരെയും ആദിവാസികളെയും ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും മതം മാറ്റുകയാണെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്.
ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായയാണ് ഹർജി സമർപ്പിച്ചത്. എന്നാൽ മതംമാറ്റം എന്നത് ഒരോ പൗരന്‍റെയും വ്യക്തിപരമായ വിശ്വാസമാണെന്നും അത് മാറുകയോ, മാറാതിരിക്കുകയോ ചെയ്യുന്നത് പൗരന്‍മാരുടെ വ്യക്തിപരമായ തീരുമാനവും സ്വതന്ത്ര്യവുമാണെന്ന് ഡല്‍ഹി ഹൈക്കോടതി പ്രസ്താവിച്ചു.
ഒരാളെ ഭയപ്പെടുത്തിയോ ഭീഷണിപ്പെടുത്തിയോ എന്തെങ്കിലും ചെയ്യിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റകരമാണെന്നും അത് ഈ സാഹചര്യത്തിൽ പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
ദലിതരെയും ആദിവാസികളെയും വ്യാപകമായി മതംമാറ്റുകയാണെന്നും കഴിഞ്ഞ 20 വര്‍ഷമായി ഈ പ്രവണത വര്‍ദ്ധിച്ചുവരികയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാരുകളില്‍ നിന്ന് വിശദീകരണം തേടി നോട്ടീസ് അയയ്ക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളിക്കളഞ്ഞു.
