തെലങ്കാനയില്‍ ഒൻപത് കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹം കിണറ്റിനുള്ളിൽ നിന്നും കണ്ടെത്തി. ഒരു കുടുംബത്തിലെ ആറു പേര്‍ അടക്കം ഒന്‍പതു പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുപേരുടെ മൃതദേഹം ഇന്നലെയും അഞ്ചുപേരുടെ ഇന്ന് രാവിലെയുമാണ് ലഭിച്ചത്.
തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തെഴിലാളിയായ മുഹമ്മദ് മക്ദ്‌സൂദ് അലാം, ഭാര്യ നിഷ, മക്കള്‍ അടക്കം ഒരു കുടുംബത്തിലെ ആറുപേരും മറ്റ് തൊഴിലാളികളായ ശ്രീറാം, ശ്യാം, ഷക്കീല്‍ അഹമ്മദ് എന്നിവരെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവര്‍ പശ്ചിമ ബംഗാള്‍, ത്രിപുര, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുളള സ്വദേശികളാണ്. ലോക്ക് ഡൗണിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് തൊഴിലുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ആത്മഹത്യ ചെയ്തതാണോ എന്ന സംശയം നിലനിൽക്കുന്നുണ്ട്.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് പുറമേ മറ്റു തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തിയ സാഹചര്യത്തില്‍ വിവിധ കോണുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് തയ്യാറെടുക്കുന്നത്. തൊഴിലാളികളെയും കുടുംബത്തെയും കാണാതായതിനെത്തുടര്‍ന്ന് നേരത്തെ
കമ്പനിയുടമയടക്കം തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് സമീപത്തെ കിണറ്റില്‍ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ കിണറ്റില്‍ നടത്തിയ തിരച്ചിലിലാണ് ബാക്കി അഞ്ച് പേരുടേയും മൃതദേഹം കണ്ടെത്തിയത്. ജോലിയില്ലെങ്കിലും ഇവര്‍ക്ക് ഭക്ഷണമടക്കമെത്തിച്ചിരുന്നുവെന്നും താന്‍ നേരിട്ടാണ് ഭക്ഷമെത്തിച്ചതെന്നുമാണ് കമ്പനിയുടമ നല്‍കുന്ന വിവരം. ഇവര്‍ ഗോഡൗണിലാണ് താത്കാലികമായി താമസിച്ചിരുന്നത്.
