കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ തിയേറ്ററുകള്‍ അടച്ചിട്ടിട്ട് ആറ് മാസം പിന്നിടുകയാണ്. ആളും ആരവവും ഇല്ലെങ്കിലും പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും നശിക്കാതിരിക്കാന്‍ ഉടമകള്‍ ദിവസേന മുടങ്ങാതെ പ്രദര്‍ശനം നടത്താറുണ്ട്. നിലമ്പൂർ ചന്തക്കുന്നിലെ ഫെയറിലാന്‍റ് തിയേറ്ററിൽ നാല് സ്ക്രീനുകളിലായിട്ടാണ് സിനിമകൾ പ്രദർശിപ്പിച്ചിരുന്നത്. മാനേജർ ഉൾപ്പെടെ 28 തൊഴിലാളികളാണുള്ളത്. ദിവസം രണ്ടുമണിക്കൂർ എങ്കിലും പ്രൊജക്ടറുകളും മറ്റ് ഉപകരണങ്ങളും പ്രവർത്തിപ്പിച്ചില്ലെങ്കിൽ ലക്ഷങ്ങൾ വിലവരുന്ന ബോർഡുകളും, അനുബന്ധ ഉപകരങ്ങളും നശിക്കും. പലതും വലിയ വില നൽകി വാങ്ങിയവയുമാണ്. ജനറേറ്റർ, ഏ.സി എന്നിവയും തകരാറ് വരാതിരിക്കാനായി എന്നും പ്രവർത്തിപ്പിക്കുന്നുണ്ട്. വരുമാനം ഒന്നും ഇല്ലെങ്കിലും വൈദ്യുതി ബിൽ രണ്ട് ലക്ഷത്തിൽ കുറയാതെ വരുന്നുണ്ടെന്നും മനോജർ പ്രബിൽ പറഞ്ഞു. ഉടമയുടെ കാരുണ്യത്താൽ ലഭിക്കുന്ന ശബളത്തിന്‍റെ പകുതി തുകയാണ് തൊഴിലാളികളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
