ബിജെപിയുമായുള്ള ബാന്ധവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ നിന്ന് തലയൂരാൻ ഫേസ്ബുക്ക് ശ്രമം. വിദ്വേഷ പ്രചരണത്തിൽ ബിജെപി നേതാക്കൾക്കെതിരെ നടപടി എടുക്കുന്നില്ലെന്ന പരാതിയിലാണ് ഫേസ്ബുക്ക് നടപടി എടുത്തിരിക്കുന്നത്.
ദിവസങ്ങളായി തുടരുന്ന വെളിപ്പെടുത്തലുകൾക്കും വിവാദങ്ങൾക്കുമൊടുവിൽ വിദ്വേഷ ഉള്ളടക്കം പോസ്റ്റ് ചെയ്ത ബിജെപി നേതാവ് ടി രാജ സിങ്ങിന് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തി. വിദ്വേഷവും അക്രമവും പ്രോത്സഹിപ്പിക്കുന്ന ഉള്ളടക്കം സംബന്ധിച്ച ഫേസ്ബുക്ക് നയം ലംഘിച്ചതിനാണ് വിലക്കെന്ന് ഫേസ്ബുക്ക് വാക്താവ് അറിയിച്ചു.
ബി.ജെ.പിക്കുവേണ്ടി വിദ്വേഷ ഉള്ളടക്കം സംബന്ധിച്ച നയത്തില്‍ ഫേസ്ബുക്ക് വിട്ടുവീഴ്ച ചെയ്‌തെന്ന ആരോപണത്തിന്റെ കേന്ദ്ര ബിന്ദുവായിരുന്നു രാജ സിങ്. ‘നിയമലംഘകരെ വിലയിരുത്തുന്നതിനുള്ള തങ്ങളുടെ പ്രക്രിയ വിപുലമാണ്. അദ്ദേഹത്തിന്റെ അക്കൗണ്ട് നീക്കം ചെയ്യാനുള്ള ഫേസ്ബുക്കിൻ്റെ തീരുമാനത്തിലേക്ക് നയിച്ചതും അതാണ്.’ ഫേസ്ബുക്ക് വാക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.
തെലങ്കാനയിലെ ബി.ജെ.പി. എം.എല്‍.എയാണ് രാജ സിങ്. വിദ്വേഷ ഉള്ളടക്കമുള്ള ഇയാളുടെ ചില പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് തയ്യാറായില്ലെന്നും ഇന്ത്യയില്‍ ഫേസ്ബുക്കിന് ഭരണകക്ഷിയുമായി പക്ഷപാതമുണ്ടെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫേസ്ബുക്ക് ഇന്ത്യ എക്‌സിക്യുട്ടൂവ് അങ്കി ദാസ് ബി.ജെ.പിക്ക് വേണ്ടി ഇടപെടല്‍ നടത്തിയെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ അത്തരം പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്യുകയുണ്ടായി.
ഫേസ്ബുക്കിൻ്റെ ഇന്ത്യന്‍ അധികൃതര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഫേസ്ബുക്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സക്കര്‍ ബര്‍ഗിന് കത്തെഴുതിയിരുന്നു.
