തമിഴ്നാട്ടില്‍ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. അതോടൊപ്പം തന്നെ കടുത്ത ആശങ്കയും പരക്കുകയാണ്. വൈറസ് ബാധിച്ച് മരണപ്പെട്ട 54 കാരന്‍ നിരവധി പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നതായി സൂചന. പ്രമേഹ രോഗി കൂടിയായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് കൊറോണ സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തുന്നതിന് മുന്‍പ് വിവാഹം, മരണം പോലുള്ള പൊതു ചടങ്ങുകളില്‍ പങ്കെടുക്കുകയും മാര്‍ക്കറ്റ് അടക്കമുള്ള പൊതു സ്ഥലങ്ങളില്‍ പോവുകയും ചെയ്തിട്ടുണ്ട്.
ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എങ്ങെനെയാണെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിരുന്നില്ല. വിദേശബന്ധമില്ലാത്ത ഇയാൾ രോഗബാധിതനായത് എങ്ങനെയെന്ന് കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണ്.
ചൊവ്വാഴ്ച തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 18ആയി ഉയർന്നു. മൂന്ന് സ്ത്രീകളടക്കം ആറ് പേർ കൊറോണ സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കിയതായി തമിഴ്നാട് സർക്കാർ അറിയിച്ചു. രാജ്യവ്യാപകമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 562 ആയി. അതില്‍ ആകെ 48 പേരാണ് രോഗം ഭേദമായി ഇതുവരെ ആശുപത്രി വിട്ടത്.
തമിഴ്നാട്ടിൽ മരണപ്പെട്ട രോഗി സഞ്ചരിച്ച റൂട്ട് മാപ്പ് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് അക്കാര്യം മെഡിക്കല്‍ എത്തിക്‌സിന് ചേര്‍ന്നതല്ലാത്തതിനാല്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വിചിത്ര മറുപടി. എന്നാല്‍ മരണപ്പെട്ടയാള്‍ക്ക് യാതൊരു വിധ വിദേശ ബന്ധവും ഇല്ല എന്നത് സമൂഹവ്യാപനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
