തബ്‍ലീഗ് പ്രവർത്തകർക്കെതിരെ ഗുരുതര പരാമർശവുമായി ബിജെപി നേതാവ്. തബ്‍ലീഗിൽ പ്രവർത്തിക്കുന്നവരെ ഭീകരവാദികളെ പോലെ കൈകാര്യം ചെയ്യണമെന്നാണ് ബിഹാര്‍ മുസഫര്‍പൂര്‍ എം.പിയായ അജയ് നിഷാദ് പറഞ്ഞത്. പ്രസ്താവന വലിയ വിവാദമായിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യ നേരിടുന്ന ഗുരുതരമായ സാഹചര്യത്തിന് കാരണം നിസാമുദ്ദീന്‍ മര്‍കസില്‍ നിന്നുള്ള തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകരാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് 19 വ്യാപിച്ചതിന് ഉത്തരവാദികളായതും തബ് ലീഗ് ജമാഅത്ത് അംഗങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘പഞ്ചറടക്കുന്നതിന് അപ്പുറത്തേക്ക് മദ്രസകള്‍ ഒന്നും പഠിപ്പിക്കുന്നില്ല, മദ്രസ്സകളില്‍ കുട്ടികളെ മൗലികവാദമാണ് പഠിപ്പിക്കുന്നത്. മാത്രവുമല്ല, അവര്‍ക്ക് തെറ്റായ വിദ്യാഭ്യാസമാണ് നല്‍കുന്നത്.’- ബി.ജെ.പി എം.പി പറഞ്ഞു. അജയ് നിഷാദിന്‍റെ മണ്ഡലമായ മുസഫര്‍പൂരില്‍ കോവിഡ് ബാധ വര്‍ധിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് എം.പി വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.
മുസഫര്‍പൂര്‍ ഗ്രീന്‍ സോണ്‍ ആയിരുന്നെന്നും പുറത്തുനിന്നും ആളുകള്‍ എത്തിയതോടെ പോസിറ്റീവ് കേസുകള്‍ വരാന്‍ തുടങ്ങിയെന്നും എം.പി പറഞ്ഞു. തബ്‍ലീഗ് ജമാഅത്തുകളാണ് അക്ഷരാര്‍ത്ഥത്തില്‍ രാജ്യം മുഴുവന്‍ കൊറോണ വ്യാപിപ്പിച്ചതെന്നും അവര്‍ക്ക് വിദ്യാഭ്യാസത്തിന്‍റെ കുറവുണ്ടെന്നും അജയ് നിഷാദ് പറഞ്ഞു.
