ഡൽഹിയിലെ ആസൂത്രിത കലാപത്തിൻ്റെ ഇരകൾക്കായി 10 കോടി രൂപയുടെ പദ്ധതിയുമായി ജമാഅത്തെ ഇസ്ലാമി ഹിന്ദ്. ഇരകളാക്കപ്പെട്ടവരുടെ പുനഃരധിവാസത്തിനും ദുരിതാശ്വാസത്തിനുമാണ് പദ്ധതി തയ്യാറാക്കുന്നത്. വിവിധ സന്നദ്ധ സംഘടനകളെയും സാമൂഹിക പ്രവർത്തകരെയും പദ്ധതിയിൽ പങ്കാളിയാക്കും.
തകർക്കപ്പെട്ട പള്ളികളുടെ പുനരുദ്ധാരണത്തിനും വീടുകളുടെ പുനർനിർമാണത്തിനുമുള്ള പദ്ധതികൾ വഖഫ് ബോർഡിൻ്റെയും ഡൽഹി സർക്കാറിൻ്റെയും സഹകരണം ഉറപ്പുവരുത്തിയായിരിക്കും നടപ്പാക്കുക.
50 ഭവനങ്ങളുടെ നിർമാണം, 150 ഭവനങ്ങളുടെ പുനരുദ്ധാരണം, പൂർണമായും ചാമ്പലാക്കുകയോ തകർക്കുകയോ ചെയ്ത 50 വാണിജ്യസ്ഥാപനങ്ങളുടെ പുനഃസ്ഥാപനം, ഭാഗികമായി തകർക്കപ്പെട്ട 100 കടകളുടെ പുനരുദ്ധാരണം, കൊള്ളയടിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്ത 150 ഷോപ്പുകളുടെയും ഷോറൂമുകളുടെയും സ്റ്റോക്ക് ഒരുക്കൽ എന്നിവ പദ്ധതിയുടെ ഭാഗമാണ്.
അക്രമികൾ കത്തിച്ച മുസ്തഫാബാദിലെ അരുൺ പബ്ലിക് സ്കൂളിൻ്റെ പുനരുദ്ധാരണവും ജമാഅത്ത് ഏറ്റെടുത്തു.ഇതുകൂടാതെ ജീവിതായോധന മാർഗമെന്ന നിലയിൽ 50 കുടുംബങ്ങൾക്ക് ഓട്ടോറിക്ഷകളും 100 കുടുംബങ്ങൾക്ക് ഇ- റിക്ഷകളും 100 കുടുംബങ്ങൾക്ക് സൈക്കിൾ റിക്ഷകളും 100 കുടുംബങ്ങൾക്ക് ഉന്തുവണ്ടികളും 50 കുടുംബങ്ങൾക്ക് പെട്ടിക്കടകളും നൽകും.
20 കുടുംബങ്ങൾക്ക് കമേഴ്സ്യൽ വാഹനങ്ങൾ, 10 കുടുംബങ്ങൾക്ക് ചെറിയ ചരക്കുവണ്ടികൾ, അഞ്ച് കുടുംബങ്ങൾക്ക് ഇടത്തരം ചരക്കുവണ്ടികൾ എന്നിവയും നൽകും. 50 വിധവകൾക്ക് ബത്തയും 100 അനാഥകൾക്ക് സ്കോളർഷിപ്പും നൽകും. 500 കുടുംബങ്ങൾക്ക് ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തു. പരിക്കേറ്റ 60 പേരുടെ ചികിത്സ ഏറ്റെടുത്തതിൽ 10 പേരുടെ നില ഗുരുതരമായിരുന്നു.
വടക്കുകിഴക്കൻ ഡൽഹിയിൽ ഇതിനകം പൂർത്തിയാക്കിയ പ്രാഥമിക സർവേയുടെ അടിസ്ഥാനത്തിലാണ് 10 കോടിയുടെ പദ്ധതി ആവിഷ്കരിച്ചതെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി പറഞ്ഞു. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള സർക്കാർ പദ്ധതികളുടെ ഗുണം ഇരകൾക്ക് ലഭിക്കുന്നതിനാവശ്യമായ സാേങ്കതികവും നിയമപരവുമായ സഹായം വിഷൻ 2026ന് കീഴിൽ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഒാഫ് സിവിൽ റൈറ്റ്സ് നൽകിക്കൊണ്ടിരിക്കുന്നുണ്ട്.
