വടക്ക് കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ ആസൂത്രിത കലാപത്തിൽ ഇതുവരെ 53 പേർ കൊല്ലപ്പെട്ടതായി പോലീസ് കണക്ക്. 200 ന് മുകളിൽ ആൾക്കാർക്ക് പരിക്കേറ്റതായും പോലീസ് പറയുന്നു. കലാപത്തിൽ ഇതുവരെ 690 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കലാപവുമായി ബന്ധപ്പെട്ട് 2,200 ആൾക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്തതിൽ 48 കേസുകളും ആയുധ നിയമവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ കലാപ ശേഷമുള്ള ഡൽഹി പോലീസിൻ്റെ ഇടപെടലുകളെക്കുറിച്ചും വ്യാപക പരാതി ഉയരുകയാണ്.
നേരത്തെ കലാപത്തിൽ മുസ്ലീങ്ങൾക്കെതിരെ തിരിഞ്ഞ ഡൽഹി പോലീസ് കേസെടുക്കുന്ന കാര്യത്തിലും വർഗ്ഗീയ മാനദണ്ഡങ്ങൾ പുലർത്തുന്നതായി ആരോപണമുണ്ട്. കലാപബാധിതർ എഴുതി തയ്യാറാക്കി നൽകുന്ന പരാതികൾക്ക് രസീത് നൽകാത്തതും രസീത് നൽകിയാൽ തന്നെ അതിൽ സീൽ പതിക്കാത്തതും വിമർശനമുയർത്തുന്നു.
എത്രപേർ പോലീസ് കസ്റ്റഡിയിൽ ഉണ്ടെന്നതിന് കണക്കില്ല. എഫ്ഐആർ വിവരങ്ങളും ലഭ്യമല്ല. കലാപബാധിതരായവരുടെ മൊഴിയെടുക്കാതിരിക്കുന്നതടക്കം തെളിവുശേഖരണത്തിൽ പോലീസ്അനാസ്ഥ കാണിക്കുന്നെന്നും ആരോപണം ഉയരുന്നു. ഇരകൾക്കായി സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്. അവരെപ്പോലും പോലീസ് പരിഗണിക്കുന്നില്ല.
ഡല്‍ഹി കലാപത്തില്‍ അറസ്റ്റ് ചെയ്‌തവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഡല്‍ഹി സര്‍ക്കാരിനും പൊലീസിനും കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദ്ദേശം നൽകിയിരുന്നു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന്റെ ഹർജിയിലാണ് കോടതി നടപടി. എന്നാൽ പോലീസ് പഴയപടി തന്നെ തുടരുകയാണെന്ന വിമർശനമാണ് ഉയരുന്നത്.
