ഡൽഹി കലാപ വിഷയത്തിൽ രാഷ്ട്രപതിയെ സന്ദർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും പാർട്ടി നേതാക്കളും. പദവിയോട് നീതി പുലർത്താത്തതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നും ജനങ്ങളെ സംരക്ഷിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താന്‍ അടിയന്തരമായി ഇടപെടണമെന്ന് രാഷ്ട്രപതിക്ക് നല്‍കിയ നിവേദനത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലെ തീരുമാനം അനുസരിച്ച് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയാണ് നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടത്.
കഴിഞ്ഞ നാല് ദിവസങ്ങളായി ഡല്‍ഹിയില്‍ നടന്ന സംഭവവികാസങ്ങള്‍ രാഷ്ട്രപതിയെ ധരിപ്പിച്ചുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹി കലാപത്തില്‍ 34 പേര്‍ മരിച്ചത് ആശങ്കയുളവാക്കുന്നു. ഇത് രാജ്യത്തിന് തന്നെ നാണക്കേടാണ്. കേന്ദ്രസര്‍ക്കാരിന്റെ പരാജയമാണ് ഇതിലൂടെ വെളിവാകുന്നതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തില്‍ മന്‍മോഹന്‍ സിങ്ങിന് പുറമെ ഗുലാംനബി ആസാദ്, കെ.സി വേണുഗോപാല്‍, മല്ലികാര്‍ജുന ഖാര്‍ഖെ തുടങ്ങിയ നേതാക്കളും ഉൾപ്പെട്ടിരുന്നു.
