ഡല്‍ഹിയില്‍ വർഗ്ഗീയ കലാപം തുടരുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റവരില്‍ ഒരാള്‍ കൂടി മരിച്ചതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. നേരത്തെ ഒരു പൊലിസുകാരനും മുഹമ്മദ് ഫുര്‍ഖാന്‍ എന്നയാളുമാണ് മരിച്ചത്. ഇപ്പോൾ ഒരു നാട്ടുകാരനും മരിച്ചതായിട്ടാണ് റിപ്പോർട്ട് വരുന്നത്.
തലസ്ഥാനത്തെ വടക്ക് കിഴക്കൻ ഭാഗങ്ങളിൽ സി.എ.എ വിരുദ്ധ സമരം നയിച്ചിരുന്നവരെ സംഘപരിവാർ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന് ദ സ്‌ക്രോൾ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര മാദ്ധ്യമമായ റോയിട്ടേഴ്‌സ് പകർത്തിയ പ്രതിഷേധക്കാരെ ആക്രമിക്കുന്നതിന്റെ ചിത്രങ്ങൾ ഉള്‍പ്പെടുത്തിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
മുസ്ലീം സമുദായക്കാരെ റോഡിലിട്ട് പൗരത്വ നിയമ അനുകൂലികൾ മർദ്ദിക്കുന്നതിന്റേയും പള്ളി ലക്ഷ്യം വച്ച് പെട്രോള്‍ ബോംബ് എറിയുന്നതിന്റേയുമടക്കമുള്ള ചിത്രങ്ങളാണ് റോയിട്ടേഴ്സ് പുറത്തുവിട്ടിരിക്കുന്നത്. റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി പകർത്തിയതാണ് ഈ ചിത്രങ്ങൾ.
സംഘർഷത്തിനിടെ ഒരു വിഭാഗത്തിന് നേരെ വെടിയുതിർക്കുന്ന യുവാവിന്റെ ചിത്രം പുറത്തുവന്നു. പോലീസിൻ്റെ മുന്നിലാണ് യുവാവ് വെടിയുതിർക്കുന്നത്. പൊലീസിനെ നോക്കുകുത്തിയാക്കി ഒരു വിഭാഗമാളുകൾ മറ്റൊരു വിഭാഗത്തിനു നേരെ അക്രമം അഴിച്ചുവിടുകയാണ്. ഓടിവരുന്ന ആൾക്കൂട്ടത്തിൽ നിന്ന ഒരാൾ കൂടുതൽ വേഗത്തിൽ മുമ്പോട്ടു വരുന്നതും തോക്കെടുത്ത് വെടിവെക്കുന്നതും വീഡിയോയിൽ കാണുന്നത്. ജയ് ശ്രീറാം മുഴക്കുന്നതിൻ്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്.
അതേ സമയം നേരത്തെ ആസൂത്രണം ചെയ്ത അക്രമമാണ് ഡല്‍ഹിയിലുണ്ടായത്. മൗജ്പൂര്‍, ബാബര്‍പൂര്‍ എന്നിവിടങ്ങളില്‍ പുറത്തു നിന്നുള്ള അക്രമികള്‍ക്ക് ഹിന്ദു വീടുകളും സ്ഥാപനങ്ങളും തിരിച്ചറിയാന്‍ കാവിക്കൊടി കെട്ടിയിരുന്നു. ഇതൊഴിവാക്കിയുള്ള വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ വടക്കുകിഴക്കന്‍ ഡല്‍ഹി യുദ്ധക്കളമായി.
