ഡല്‍ഹികലാപത്തിലെ സംഘപരിവാര്‍ ഗൂഢാലോചന പുറത്ത് കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ദി കാരവനിലെ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി അക്രമണം നടത്തിയത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കാരവന്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ വിനോദ് കെ ജോസ് പറഞ്ഞു.
പ്രഭ്ജീത് സിങ്, ഷാഹിദ് താന്ത്രെ, വനിത മാധ്യമപ്രവര്‍ത്തക എന്നിവര്‍ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. അക്രമികളില്‍ ഒരാള്‍ ബിജെപി നേതാവെന്ന് സ്വയം പരിചയപ്പെടുത്തി. അക്രമികള്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌തെന്ന് കാരവന്‍ മാഗസിന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിശദമാക്കി.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സുഭാഷ് മൊഹല്ലയില്‍ വെച്ചാണ് ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വാര്‍ത്താ ചെയ്യാനായാണ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയത്. ബിജെപി പതാകയുടെ ഫോട്ടോ എടുക്കുന്നതിനിടെ ഒരു സംഘമെത്തി തടഞ്ഞു. ബിജെപി ജനറല്‍ സെക്രട്ടറിയെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ ഐഡന്റിറ്റി കാര്‍ഡ് ചോദിച്ചു. ഷാഹിദ് മുസ്‌ലിം ആണെന്ന് തിരിച്ചറിഞ്ഞതോടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്താന്‍ തുടങ്ങി. ഇവരെ പൂട്ടിയിടുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. അതിനിടെ വനിതാ മാധ്യമ പ്രവര്‍ത്തകയുടെ നേരെ അസഭ്യവര്‍ഷം ചൊരിയുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു. പൊലീസെത്തിയാണ് മാധ്യമപ്രവര്‍ത്തകരെ രക്ഷപ്പെടുത്തിയത്.
ഡല്‍ഹി കലാപം സംബന്ധിച്ച് ഫെബ്രുവരി മുതല്‍ കാരവന്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുണ്ട്. കലാപത്തില്‍ രാഷ്ട്രീയ നേതാക്കളുടെയും പൊലീസിന്റെയും പങ്ക് പുറത്തുകൊണ്ടുവന്നതില്‍ കാരവന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. കഴിഞ്ഞ ദിവസവും ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
