കോവിഡ് 19 സ്ഥിരീകരിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നിൻ്റെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. ജെയ്‌നിനെ ഡല്‍ഹിയിലെ സാകേത് മാക്‌സ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ശ്വാസകോശത്തിലെ അണുബാധ വര്‍ധിച്ചുവെന്നാണ് മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വിവരം. മന്ത്രിക്ക് ന്യൂമോണിയ ബാധിച്ചിട്ടുണ്ട്. അണുബാധ വര്‍ധിച്ചതിനെ തുടര്‍ന്ന് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഡല്‍ഹിയിലെ രാജീവ്ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സത്യേന്ദര്‍ ജെയിനിനെ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി സകേത് മാക്സ് ആശുപത്രിയിലേക്ക് മാറ്റി പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കും.
ജൂണ്‍ 16-ന് തുടര്‍ച്ചയായി പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സത്യേന്ദര്‍ ജെയിനിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ വിവരം ജൂണ്‍ 17-ന് അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ജൂണ്‍ 14ന് അമിത് ഷാ വിളിച്ചുചേര്‍ത്ത ഡല്‍ഹിയിലെ കോവിഡ് അവലോകന യോഗത്തില്‍ സത്യേന്ദര്‍ ജെയിനും പങ്കെടുത്തിരുന്നു. കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഡല്‍ഹി മുഖ്യമന്ത്രി അരവ്‌നിദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ എന്നിവരും യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്.
