മദ്ധ്യപ്രദേശിൽ കോൺഗ്രസ് നേതാക്കളായ കമൽനാഥും, ജോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള അധികാര വടംവലി രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മദ്ധ്യപ്രദേശ് സർക്കാരിനെയും കോൺഗ്രസിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കി ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിൽ ചേരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
തിങ്കളാഴ്ച രാത്രി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിമോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച്ച നടത്തിയതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തന്നെ അനുകൂലിക്കുന്ന 18 എംഎല്‍എമാരെ ബെംഗളൂരുവിലേക്ക് മാറ്റിയാണ് സിന്ധ്യ വിമതസ്വരം പരസ്യമാക്കിയത്.
അനുരഞ്ജനത്തിനായി കോണ്‍ഗ്രസ് നേതൃത്വം തിരക്കിട്ട ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സിന്ധ്യ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. ഇതിനിടയിലാണ് സിന്ധ്യ കഴിഞ്ഞ ദിവസം രാത്രി ബിജെപി നേതൃത്വത്തെ സന്ദര്‍ശിച്ച വിവരം പുറത്തുവരുന്നത്.
ബിജെപി നേതാവ് നരോത്തം മിശ്ര ഇന്നു രാവിലെ സിന്ധ്യയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുക്കൊണ്ട് പ്രസ്താവന നടത്തുകയും ചെയ്തു. സിന്ധ്യ വലിയ നേതാവാണെന്നും അദ്ദേഹത്തെ ബിജെപിയിലുള്ള എല്ലാവരും സ്വീകരിക്കുമെന്നും നരോത്തം മിശ്ര വ്യക്തമാക്കി.
സിന്ധ്യയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങും അറിയിച്ചിരുന്നു. ‘തങ്ങള്‍ സിന്ധ്യയെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തിന് പന്നിപ്പനിയാണെന്ന് പറയുന്നു. അതുക്കൊണ്ട് സംസാരിക്കാന്‍ കഴിയില്ലെന്നാണ് അറിയിച്ചത്’ ദിഗ് വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശിലെ വോട്ടര്‍മാരുടെ ഉത്തരവിനെ അവഹേളിക്കുന്നവര്‍ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ധര്‍മ്മബോധമുള്ള ആളുകള്‍ പാര്‍ട്ടിയില്‍ തുടരുമെന്നും ദിഗ് വിജയ് സിങ് വ്യക്തമാക്കി.
