കൊല്ലം എസ്‌എൻ കോളേജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച്. ഇതിനായി ഡയറക്‌ടറുടെ അനുമതി ലഭിച്ചു. കുറ്റപത്രം ഇന്നു തന്നെ കൊല്ലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചേക്കും.
ഇതിനിടെ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി എം സുധീരൻ രംഗത്തെത്തി. ഉത്തരേന്ത്യൻ മാഫിയ രാഷ്ട്രീയം കളിക്കാൻ ശ്രമിക്കുന്ന വെള്ളാപ്പള്ളി നടേശന് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ കുട പിടിക്കുകയാണെന്ന് സുധീരൻ കുറ്റപ്പെടുത്തി.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വെള്ളാപ്പള്ളി നടേശനെതിരെയുള്ള കേസുകൾ മുക്കികളയുന്ന പതിവ് രീതി ഈ കേസിൽ ഉണ്ടാകരുതെന്നും സുധീരൻ ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്ത കെ കെ മഹേശന്റെ വീട് സന്ദർശിക്കവെയായിരുന്നു സുധീരന്റെ പ്രതികരണം.
എന്നാൽ, എസ്‌എൻ കോളജ് സുവർണ ജൂബിലി ആഘോഷ നടത്തിപ്പിനായി വെള്ളാപ്പള്ളി നടേശൻ ജനറൽ കൺവീനറായി 1997-98 കാലയളവിൽ പിരിച്ച 1,02,61,296 രൂപയിൽ വൻ തുക വെട്ടിച്ചെന്ന കേസിൽ ഇന്ന് തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് സാധ്യത.
എസ്എൻ ട്രസ്റ്റ് ട്രസ്റ്റിയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി പി.സുരേഷ് ബാബു 2004ൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈം ഡിറ്റാച്ച്‌മെന്റ് എസ്‌പി അന്വേഷണം നടത്തി കേസ് എഴുതിത്തള്ളിയിരുന്നു. ഹർജിക്കാരന്റെ തടസവാദം പരിഗണിച്ച വിചാരണ കോടതി പൊലിസിന്റെ റിപ്പോർട്ട് തള്ളി.
അന്വേഷണത്തിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹർജിക്കാരൻ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് എഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദേശിച്ചത്.
