കൊറോണ വൈറസ് ലോകത്ത് ആരോഗ്യപ്രശ്നങ്ങൾക്ക് ഉപരിയായി പലതരം പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വൈറസിനെ പ്രതിരോധിക്കാൻ വ്യക്തി അകലം പാലിച്ച് വീട്ടിലിരിക്കുക മാത്രമേ പ്രതിവിധിയായി ഉള്ളൂ എന്നത് ലോകത്തിൻ്റെ ഗതി തന്നെ മാറ്റിമറിച്ചിരിക്കുകയാണ്.
ശരിയായി പ്രവർത്തിക്കാൻ കഴിയാത്തതിനാൽ കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. പ്രവാസികളെയാണ് ഇത് വലിയ രീതിയിൽ ബാധിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ കുവൈറ്റിൽ 2 ലക്ഷം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
കുവൈറ്റിലെ 40,000ത്തോളം കമ്പനികൾ കൊവിഡ് മൂലം ദുരിതത്തിലാണ്. കുവൈറ്റിൽ നിരവധി കമ്പനികളിൽ നിന്നും പ്രവാസി തൊഴിലാളികളെയും ബിദൂനുകളെയും പിരിച്ചു വിട്ടിട്ടുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് ഫണ്ടമെന്റൽ അസോസിയേഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ശമ്പളമില്ലാതെ തൊഴിലാളികളെക്കൊണ്ട് നിർബന്ധിച്ച് അവധിയെടുപ്പിക്കുകയും ചില തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നടപടികൾ തൊഴിലാളികളുടെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും കടുത്ത സാമൂഹിക പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും അതിന്റെ തീവ്രത വർദ്ധിക്കുകയാണെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.
