ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ ഇന്ത്യയുടെ പരമാധികാരം വെല്ലുവിളിക്കുന്നവര്‍ക്ക് സൈന്യം കൃത്യമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. പരമാധികാരത്തിനു നേരെ കണ്ണുവെച്ചവര്‍ക്ക് സൈന്യം ശക്തമായ തിരിച്ചടി നല്‍കിയെന്നും ലഡാക്കിൽ അത് ലോകം കണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
എന്നാൽ ഇതെല്ലാം പറയുമ്പോഴും ചൈനയെന്ന അയൽരാജ്യത്തിൻ്റെ പേര്പറയാൻ മോദി മടികാണിക്കുകയാണ്. ഈ ഭയത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ഇന്ത്യൻ പ്രദേശം കൈവശപ്പെടുത്തിയിരിക്കുന്ന ചൈനീസ് സേനയെ എങ്ങനെ തുരത്തുമെന്ന് സർക്കാർ ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു.
സർക്കാരിൻെറ ‘ആത്മനിർഭർ’ (സ്വയാരശയം) എന്ന മുദ്രാവാക്യത്തെ വിമർശിച്ച സുർജേവാല, 32 പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയും റെയിൽവേയും വിമാനത്താവളങ്ങളും സ്വകാര്യ നടത്തിപ്പിന് കൈമാറുകയും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമെല്ലാം കയ്യൊഴിയുകയും ചെയ്ത സർക്കാറിന് എങ്ങനെയാണ് രാജ്യത്തിൻെറ സ്വാതന്ത്ര്യം നിലനിർത്താനാവുകയെന്നും ചോദിച്ചു.
