ഗോതമ്പ് പൊടിയിൽ പൊതിഞ്ഞ സ്‌ഫോടക വസ്തു ഭക്ഷിക്കാൻ ശ്രമിച്ച ഗർഭിണിയായ പശുവിൻ്റെ വായ്ഭാഗം തകർന്നു. ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിലാണ് സംഭവം നടന്നത്. ഗുർദിയാൽ സിംഗ് എന്നയാളുടെ പശുവിനാണ് ഇത്തരത്തിൽ ഒരു ക്രൂരത നേരിവേണ്ടി വന്നത്.
അയല്‍വാസിയായ നന്ദ്‌ലാല്‍ എന്നയാള്‍ ബോധപൂര്‍വ്വം പശുവിന് സ്‌ഫോടകവസ്തു നല്‍കിയെന്നാണ് ഗുർദിയാൽ സിംഗ് ആരോപിക്കുന്നത്. നന്ദലാലിന്റെ വിളകള്‍ നശിപ്പിച്ചതിൻ്റെ പ്രതികാരമായാണ് അയാൾ പശുവിന് സ്‌ഫോടകവസ്തു നല്‍കിയതെന്നും ഗുർദിയാൽ പറയുന്നു. ഇദ്ദേഹം പശുവിന്റെ അവസ്ഥ വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ ദൃശ്യവും പങ്കുവച്ചിട്ടുണ്ട്.
മെയ് 26ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഗോതമ്പ് പൊടിയില്‍ സ്‌ഫോടകവസ്തു നിറച്ച് പശുവിന് നല്‍കിയതാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. മൃഗസംരക്ഷണ നിയമം അനുസരിച്ച് ഹിമാചല്‍ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേരളത്തിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ആന ചരിഞ്ഞ വാർത്തയുടെ അത്ര ശ്രദ്ധ പശുവിൻ്റെ വായ തകർന്ന വാർത്തയ്ക്ക് കിട്ടിയില്ല. കേരളത്തെയും മലപ്പുറത്തെയും മുസ്ലീങ്ങളെയും ദുഷിക്കാൻ കിട്ടിയ അവസരമായി സംഘപരിവാർ ലോബി ആന ചരിഞ്ഞ വാർത്തയെ കണക്കാക്കി എന്നാണ് ഇതിലൂടെ തെളിയുന്നത്.
