കർണാടകയിലെ മയക്കുമരുന്ന് കേസിൽ ബിജെപിക്ക് വൻ തിരിച്ചടി. കേസിൽ പിടിയിലായ പ്രമുഖ നടി രാഗിണി ദ്വിവേദി ബിജെപിയും തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവ പങ്കാളിയായിരുന്നു.
2019 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ താരപ്രചാരകയായിരുന്നു അറസ്റ്റിലായ രാഗിണി ദ്വിവേദി. കർണാടകയിലെ ബിജെപി നേതൃത്വത്തിന് സിനിമാ താരങ്ങളുമായുള്ള ബന്ധം വഴിവിട്ട രീതിയിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ എന്നുള്ള ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കെ ആർ പേട്ട് മണ്ഡലത്തിൽ വീടുകയറിയിറങ്ങിയുള്ള പ്രചാരണത്തിൽ രാഗിണി സജീവമായിരുന്നു. ഇതിൻ്റെ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
രാഗിണി ദ്വിവേദിയും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി വൈ വിജയേന്ദ്രയുമൊന്നിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 2019ല ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് രാഗിണി ഔദ്യോഗികമായി ബിജെപിയിൽ ചേരുമെന്ന് വാർത്തകളുണ്ടായിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ നിരവധി റോഡ്ഷോയിലും നടി പങ്കെടുത്തു. മയക്കുമരുന്ന് കേസിൽ ശിവജിനഗറിൽ നിന്നുള്ള യുവമോർച്ച നേതാവ് കാർത്തിക് രാജിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
